മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഫേസ്ബുക്ക് ലൈവിലാണ് ഉദ്ദവ് രാജി തീരുമാനം അറിയിച്ചത്. എൽഎംസി സ്ഥാനവും ഉദ്ദവ് രാജിവച്ചു.
ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയതിൽ നിങ്ങൾക്ക് ആഹ്ലാദിക്കാമെന്നു പറഞ്ഞുകൊണ്ടായിരുന്നു താക്കറെ രാജി പ്രഖ്യാപിച്ചത്. താൻ ഇത്രയും നാൾ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്. അധികാരത്തിൽ കടച്ചുതൂങ്ങുന്നവനല്ല താൻ.
ഒരു ശിവസേനക്കാരൻപോലും എതിരാവുന്നത് സഹിക്കാനാവില്ല. അതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെ തങ്ങൾ മാനിക്കുന്നു. ജനാധിപത്യം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്രതീക്ഷിതമായാണ് താൻ അധികാരത്തിൽ എത്തിയത്. സമാനമായ രീതിയിൽ അധികാരം വിടുകയാണ്. താൻ എന്നെന്നേക്കുമായി പോകുന്നില്ല, ഇവിടെ ഉണ്ടാകും, ഒരിക്കൽ കൂടി ശിവസേന ഭവനിൽ ഇരിക്കും. തന്റെ എല്ലാ ആളുകളെയും ഒന്നിച്ചുകൂട്ടും. തന്നെ പിന്തുണച്ച എൻസിപിക്കും കോൺഗ്രസിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.