തെന്നിന്ത്യൻ സിനിമകളുടെ തുടർച്ചയായ വമ്പൻ വിജയങ്ങൾ ഏറ്റവും പ്രതിസന്ധിയിലാക്കിയത് ബോളിവുഡ് സിനിമകളേയും സിനിമാ പ്രവർത്തകരേയുമാണ്. ആർആർആർ, കെജിഎഫ് 2 എന്നിവയുടെ ആയിരം കോടി ബോക്സ് ഓഫിസ് കളക്ഷനു പിന്നാലെ തമിഴ് ചിത്രമായ വിക്രവും വൻ കുതിപ്പ് തുടരുകയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് തെതെന്നിന്ത്യൻ സിനിമകളുടെ വിജയത്തെക്കുറിച്ചുള്ള ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ വാക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡിന് സ്വാതന്ത്ര്യം കുറവാണെന്നാണ് കരൺ പറഞ്ഞത്. കൂടാതെ കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നെങ്കിൽ നിരൂപകർ വലിച്ചുകീറുമായിരുന്നെന്നും അദ്ദേഹം പറയുന്നു. “കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ ലോകമെമ്പാടും 1,100 കോടിയിലധികം കളക്ഷന്‍ നേടി. ഹിന്ദി സിനിമകള്‍ കുറവാണ്. ഹിന്ദി സിനിമകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരേസമയം വളരെയധികം കാര്യങ്ങള്‍ ചെയ്യാനാണ്. കെജിഎഫ് പോലൊരു സിനിമ ബോളിവുഡ് നിര്‍മ്മിച്ചിരുന്നുവെങ്കില്‍ അത് നിരൂപകര്‍ കീറിമുറിക്കുമായിരുന്നു. ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുണ്ട്’ കരണ്‍ ജോഹര്‍ പറഞ്ഞു.
തെന്നിന്ത്യൻ സിനിമകൾ വിജയം ബോളിവുഡ് സിനിമാലോകത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. കാർത്തിക് ആര്യൻ നായകനായി എത്തിയ ബൂൽ ബുലയ്യ ഒഴിച്ച് ഒരു സിനിമയ്ക്കും മികച്ച വിജയം നേടാനായിട്ടില്ല. കങ്കണയുടെ ധാക്കഡ്, അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്നീ സിനിമകള്‍ക്ക് വൻ പരാജയമാണ് നേരിടേണ്ടി വന്നത്.