കായംകുളം (ആലപ്പുഴ) ∙ ദമ്പതികളുടെ പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നു ഭാര്യ അറിയാതെ 1.2 കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പു നടത്തിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് (52), കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്.
സിജുവിന്റെ ഭാര്യ യുഎസിൽ നഴ്സാണ്. സിജുവിന്റെയും ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽനിന്ന് 1,20,45,000 രൂപയാണ് സിജു, കാമുകി പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയത്. തുടർന്ന് ഇരുവരും സ്വന്തം ആവശ്യങ്ങൾക്കായി പണം ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞു.
കേസ് റജിസ്റ്റർ ചെയ്തതോടെ ഇവർ നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നു പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇരുവരെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞ് പൊലീസിനു കൈമാറുകയായിരുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തിൽ കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, സിഐ. മുഹമ്മദ് ഷാഫി, എസ്ഐ. നിയാസ്, സിപിഒമാരായ ബിനു മോൻ, അരുൺ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.