സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് എങ്ങനെ സർവേ നടത്താൻ വിജ്ഞാപനമിറങ്ങി?

0

തിരുവനന്തപുരം∙ സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് എങ്ങനെ സർവേ നടത്താൻ വിജ്ഞാപനമിറങ്ങി? സർവേക്കുള്ള വിജ്ഞാപനത്തിനു മുൻപ് എങ്ങനെ സ്പെഷൽ ഓഫിസുകൾ രൂപീകരിച്ചു വിജ്ഞാപനമിറങ്ങി– സിൽവർലൈൻ പദ്ധതി സർവേ സംബന്ധിച്ച് ഈ നിർണായക ചോദ്യങ്ങൾക്കാണു ജൂൺ 2 ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകേണ്ടത്. സർവേ നടപടിക്രമങ്ങൾ തുടങ്ങിയത് എന്നാണെന്ന് ഇതിന്റെ ‘ടൈം ലൈൻ’ സഹിതം സർക്കാർ അല്ലെങ്കിൽ കെ–റെയിൽ വിശദീകരിക്കണമെന്നാണു കോടതിയുടെ നിർദേശം.

സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണു സർവേ നടത്തി അതിർത്തി നിർണയിച്ചു കല്ലിടുന്നതെന്നായിരുന്നു സർക്കാരും കെ–റെയിലും കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയതു കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായാണ്. അതേസമയം, സർവേക്കുള്ള വിജ്ഞാപനം 2021 ഒക്ടോബറിലും സ്പെഷൽ ഓഫിസർമാരെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം 2021 ഓഗസ്റ്റിലും ഇറങ്ങി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾക്ക് എങ്ങനെ അതിനു മുൻപേ വിജ്ഞാപനമിറക്കിയെന്ന സംശയമാണു കോടതിയിൽ വിശദീകരിക്കേണ്ടത്. സർവേ, അതിരടയാള നിയമപ്രകാരമുള്ള വിജ്ഞാപന പ്രകാരമാണു കല്ലിടൽ എന്ന സർക്കാർ വാദത്തെയും ഹൈക്കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. നിലവിലുള്ള പദ്ധതിക്കല്ലാതെ, ഭാവിയിൽ വരാനിരിക്കുന്ന പദ്ധതിക്ക് ഈ നിയമപ്രകാരം അതിരടയാളമിടാൻ പാടില്ലെന്ന വാദമാണ് ഇവരുടേത്. ഇതിനും സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്.

സിൽവർലൈൻ പദ്ധതിക്കായി ഇനി സർവേ നടത്തുന്നതിനു മുൻപ് ഓരോ ഭൂവുടമയോടും അനുവാദം ചോദിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതായി കോടതി ഉത്തരവിലുണ്ട്. ഭൂവുടമകൾക്കു സർവേക്കു മുന്നോടിയായി നോട്ടിസ് നൽകും. ഭൂമിയിൽ അടയാളമിടുന്നതിനെ അവർ എതിർത്താൽ ഡിജിറ്റൽ അടയാളപ്പെടുത്തൽ മാത്രമേ നടത്തുകയുള്ളൂവെന്നാണു സർക്കാരിന്റെ ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here