എറണാകുളം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ മുടക്കി സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചതിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം. ആഘോഷ പരിപാടിയേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാരിനോട് കോടതി പറഞ്ഞു.
ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല. ഇക്കാര്യം ഭരണാധികാരികൾ മനസ്സിലാക്കണം. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ. ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധ്യാന്യം.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പെൻഷൻ വൈകിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്ന, സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ലാത്ത, സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമം നിലനിൽക്കുന്ന, സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ കേന്ദ്ര പദ്ധതികൾ മുടങ്ങി കിടക്കുന്ന സാഹചര്യങ്ങളിലാണ് കോടികൾ മുടക്കി സർക്കാർ കേരളീയം സംഘടിപ്പിക്കുന്നത്. പിണറായി സർക്കാരിന്റെ ധൂർത്തിനെതിരെ ജനരോക്ഷം ശക്തമാകുന്നതിനിടെയാണ് കോടതിയുടെയും വിമർശനം.