ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റെടുത്ത് ഹാജരാക്കാൻ വിജയ് ബാബുവിനോട് ഹൈക്കോടതി

0

കൊച്ചി: ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റെടുത്ത് ഹാജരാക്കാൻ വിജയ് ബാബുവിനോട് ഹൈക്കോടതി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ, പൊലീസ് തന്റെ പാസ്പോർട് റദ്ദാക്കിയിരിക്കുകയാണെന്നും, അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

പരാതിക്കാരിക്ക് സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും കോടതിയിൽ ബോധിപ്പിച്ചു. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോൾ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു കോടതി നിലപാടു തേടിയിരുന്നു. വിജയ് ബാബു നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഹാജരാകാത്ത പക്ഷം പ്രതിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നടിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ 29-നാണ് വിജയ് ബാബു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാരിന്റെ നിലപാട് തേടിയ ശേഷം വേനലവധിക്കുശേഷം പരിഗണിക്കാനായി ഹർജി മാറ്റുകയായിരുന്നു.
ഹർജിയിൽ താൻ പീഡപ്പിച്ചില്ലെന്ന വാദമാണ് വിജയ് ബാബു ഉയർത്തുന്നത്. സിനിമാ രംഗത്തെ പകയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദങ്ങൾ.

അതേസമയം നടിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി. പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോർജിയയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ.

ജോർജിയയിൽ ഇന്ത്യൻ എംബസിയില്ല. സമീപരാജ്യമായ അർമേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോർജിയയുടെയും ചുമതല. അർമേനിയൻ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം. ഈ നീക്കത്തിലൂടെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാൻ സാധിക്കുമെന്നുമാണ് പൊലീസ് പ്രതീക്ഷ. വിജയ് ബാബു എത്രയുംപെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നൽകി.

മെയ്‌ 24-നകം ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരേ നിലവിലുണ്ട്. പാസ്‌പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അതിനിടെ കേസിന്റെ പശ്ചാത്തലത്തിൽ വെബ്‌സീരീസ് നിർമ്മിക്കാൻ വിജയ് ബാബുവുമായി ബഹുരാഷ്ട്ര കമ്പനി ഉണ്ടാക്കിയ കോടികളുടെ കരാർ റദ്ദാക്കിയതായാണ് വിവരം. വെബ്‌സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേർപ്പെട്ടിരുന്നത് ഒടിടി കമ്പനിയായിരുന്നു. മലയാള നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ട്.
മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്. സമാനമായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ നിർമ്മാതാവിന് ഇന്ത്യയിൽ തിരിച്ചെത്തിയെ മതിയാകൂ എന്നാണ് പൊലീസും കണക്കു കൂട്ടുന്നത്.
ഒത്തുതീർപ്പിനും ശ്രമം
നടിയെ പീ‍ഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബു, സിനിമാ രം​ഗത്തെ ചിലർ വഴിയാണ് പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനായി സിനിമാ രം​ഗത്തെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നേരത്തേ തന്റെ ബിസിനസ് പാർട്ണറായിരുന്ന സാന്ദ്രാ തോമസിനെ ആക്രമിച്ച പരാതിയും വിജയ് ബാബു ഒത്തുതീർപ്പാക്കിയിരുന്നു. സമാനമായ രീതിയിൽ കോടതിക്ക് പുറത്ത് ബലാത്സം​ഗക്കേസും ഒത്തുതീർക്കാനുള്ള സാധ്യതകളാണ് താരം തേടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2017 ജനുവരി ആദ്യമാണ് തന്നെ വിജയ് ബാബു മർദ്ദിച്ചെന്നാരോപിച്ച് സാന്ദ്ര തോമസ് പരാതി നൽകുന്നത്. സാന്ദ്രയുടെ വിവാഹത്തിനുശേഷം നിർമാണ കമ്പനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു തർക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചർച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസിൽ എത്തിയത്. അവിടെ വച്ച് വിജയ് ബാബു സാന്ദ്രയെ ഭർത്താവും ജീവനക്കാരും നോക്കി നിൽക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് യുവതി പരാതി നൽകിയിരുന്നത്. പൊറ്റക്കുഴിയിലുള്ള കമ്പനിയുടെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മർദ്ദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഇതേതുടർന്ന് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. വയറിൽ ചവിട്ടേറ്റ സാന്ദ്രയെ കടുത്ത വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഫ്രൈഡേ ഫിലിംസിൽ നിന്നും പിന്മാറിയ സാന്ദ്ര തോമസ് അന്ന് സംഭവിച്ചത് അങ്ങനെയൊന്നുമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്.
അന്നത്തെ സംഭവത്തെ കുറിച്ച് സാന്ദ്ര തോമസ് പിന്നീട് പറഞ്ഞത് ഇങ്ങനെ: “ആ സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം വിഷയം വഷളായി വന്നു. അല്ലാതെ, ഞങ്ങൾ തമ്മിൽ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യങ്ങളിലാണ്. വിജയ്ക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കില്ല എനിക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങൾ തമ്മിൽ ഒരിക്കലും സ്വത്ത് തർക്കങ്ങളുണ്ടായിട്ടില്ല. അതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയം. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്പോഴാണ് മാൻഹാൻഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവർ കൊടുത്തതും ഞാൻ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് മാധ്യമങ്ങൾക്ക് പോയതും ഞാൻ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി. വിജയ് യും പാനിക്കായിക്കാണണം. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്‌റ്റൊക്കയിട്ടു” എന്ന് സാന്ദ്ര പറയുന്നു.
കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയിൽ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പൊലീസിനും കൈമാറും. ദുബായിൽ വിജയ് ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയുടെ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചു മൊഴി നൽകാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്.
സിനിമാ മേഹവുമായെത്തുന്ന പെൺകുട്ടികളെ സ്വന്തം ലൈം​ഗിക ആവശ്യത്തിനായി ഉപയോ​ഗിക്കുക മാത്രമല്ല വിജയ് ബാബു ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തന്റെ സിനിമാ നിർമ്മാണ കമ്പനിയിൽ പണം മുടക്കാൻ സമ്പന്നരായ പ്രവാസികളെ പ്രലോഭിപ്പിച്ച് സ്വാധീനിക്കാനായി സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നിലവിൽ രണ്ട് പരാതികളാണ് പൊലീസിന് മുന്നിലുള്ളതെങ്കിലും വിജയ് ബാബു അറസ്റ്റിലാകുന്നതിന് പിന്നാലെ കൂടുതൽ ഇരകൾ രം​ഗത്തെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.
വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നൽകിയില്ല. ഇതോടെ വിനോദചാനലിന്റെ അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.
നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. പരാതി നൽകിയ പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്.
ബാലതാരമായി സിനിമയിലേക്ക്
കൊല്ലത്തെ സമ്പന്നമായ ഒരു കടുംബത്തിലാണ് വിജയ് ബാബുവിന്റെ ജനനം. വ്യവസായിയും സിനിമ നിർമ്മാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്രബാബുവാണ് (സ്‌ബൈസ് ബാബു) പിതാവ്. അമ്മ ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ. മൂന്ന് സഹോദരങ്ങളുമുണ്ട്.
ചെറുപ്പത്തിലേ അഭിനയത്തിൽ ഏറെ താൽപ്പര്യമുള്ള കുട്ടിയായിരുന്നു വിജയ്. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981ൽ പിതാവ് സുഭാഷ് ചന്ദ്രബാബു നിർമ്മിച്ച ‘സൂര്യൻ’ എന്ന സിനിമയിൽ ബാലതാരമായി വിജയ് അരങ്ങേറി. ജയന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ യുവാക്കളിൽ കത്തി നിൽക്കുന്ന കാലത്താണ് ചിത്രം ഇറങ്ങിയത്. പക്ഷേ അത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ സിനിമവിട്ട് സുഭാഷ് ചന്ദ്രബാബു ബിസിനസിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
കൊല്ലം സെന്റ് ജുഡ് സ്‌ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജയ്ബാബുവിന്റെ പഠനം. 2002ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്നത് സൂര്യ ടിവിയിൽ വെസ് പ്രസിഡന്റായാണ്. പിന്നീട് ചാനൽ ഹെഡ് ആയി. ഈ കാലത്താണ് സിനിമയുടെ സാറ്റലെറ്റ് മൂല്യം വല്ലാതെ ഉയർന്നതും. ശത്രുക്കൾ ഈ വിഷയത്തിൽ പലതും പറഞ്ഞ് പരത്തുന്നുമുണ്ട്. താര സിനിമകൾ വലിയ തുകയ്ക്ക് സാറ്റലൈറ്റ് എടുത്ത് വിജയ്ബാബു കമ്മീഷൻ അടിച്ചെന്നും, ഇതിന്റെ പേരിലാണ് അദ്ദേഹം ചാനൽ വിട്ടതെന്നുമൊക്കെ. പക്ഷേ ഈ ആരോപണങ്ങളുടെയൊന്നും നിജസ്ഥിതി വ്യക്തമല്ല.
“പക്ഷേ സൂര്യ ടീവി തന്നെയാണ് തന്നിലെ അഭിനേതാവിനെ വളർത്തിയത് എന്ന് വിജയ്ബാബു ഒരു അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. ”സൂര്യ ചാനലിലേക്ക് സിനിമകൾ വാങ്ങേണ്ടതിനാൽ ഒരുപാട് തിരക്കഥകൾ കേൾക്കാൻ അവസരം ലഭിച്ചു. സിനിമാലോകവുമായുള്ള ഈ നിരന്തര ഇടപെടൽ എന്നിൽ അഭിനയമോഹം ഉണർത്തി.” – ഇങ്ങനെയാണ് വിജയ്ബാബു അതേക്കുറിച്ച് പറയുന്നത്. മറ്റൊരു അഭിമുഖത്തിൽ പറയുന്നത് ഒരേ ജോലിചെയ്ത് ബോറടിച്ചതുകൊണ്ടാണ് താൻ സൂര്യടീവി വിട്ടത് എന്നാണ്. സിനിമയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിർമ്മാണത്തിലേക്ക് എത്തിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here