കൊച്ചി: വിപണി വിലയ്ക്ക് തന്നെ കെഎസ്ആർടിസിക്കും ഡീസൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് എൻ.നഗരേഷിന്റെതാണ് ഉത്തരവ്. കോർപ്പറേഷന് നൽകുന്ന ഡീസലിന് ഉയർന്ന വില വാങ്ങുന്നത് ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജി പരിഗണിച്ച് താത്കാലിക ഉത്തരവാണ് കോടതി നൽകിയിരിക്കുന്നത്. ഹർജിയിൽ പിന്നീട് കോടതി അന്തിമ വിധി പറയും.
വൻകിട ഉപയോക്താവായി പരിഗണിച്ച് കെഎസ്ആർടിസിയിൽ നിന്നും ഡീസലിന് ഈടാക്കുന്ന തുക വളരെ കൂടുതലാണെന്നും കോടതി നിരീക്ഷിച്ചു. യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ ലാഭം പരിഗണിക്കാതെ ബസ് സർവീസുകൾ നടത്തുന്നുണ്ട്. എന്നിട്ടും സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിന്റെ ഇരട്ടി നിരക്ക് ഈടാക്കിയാണ് കെഎസ്ആർടിസിക്ക് ഡീസൽ നൽകുന്നത്. ഇത് നീതീകരിക്കാൻ കഴിയില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
കേന്ദ്ര സർക്കാർ ഇരട്ട വില സംവിധാനം ഏർപ്പെടുത്തിയതോടെ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന കുത്തക സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ആർടിസി ഉൾപ്പെട്ടു. ഇതോടെ മുൻപ് വിപണി വിലയേക്കാൾ 1.90 രൂപ ലിറ്ററിന് കുറച്ചു ഡീസൽ ലഭിച്ചിരുന്ന സ്ഥാനത്ത് 27 രൂപ ലിറ്ററിന് അധികം നൽകേണ്ട സ്ഥിതിയായി.
പ്രതിദിനം നാല് ലക്ഷം ലിറ്ററോളം ഡീസൽ ആവശ്യമുള്ള കെഎസ്ആർടിസിക്ക് ഇതോടെ ഭീമമായ തുക അധികം നൽകേണ്ട ബാധ്യതയുണ്ടായി. ഇതോടെയാണ് കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ചത്.