മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 42 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 815 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോളയാട് സ്വദേശി നൗഫലിൽനിന്നാണ് സ്വർണം പിടികൂടിയത്. മസ്കറ്റിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഫൽ. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ കെ.ആർ. നിഖിൽ, സുരേന്ദ്ര ജംഗിദ്, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ഓഫീസ് സ്റ്റാഫ് ഹരീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 20 ദിവസത്തിനുള്ളിൽ പിടികൂടിയത് അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന എട്ടര കിലോയോളം സ്വർണമാണ്. ഷാർജ, അബുദാബി, മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിൽനിന്ന് എത്തിയ ഒന്പത് യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്. 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വർണവുമായി ചെറുകുന്ന് സ്വദേശിയായ ഇസ്മായിലിനെ വ്യാഴാഴ്ച കസ്റ്റംസ് പിടികൂടിയിരുന്നു.