കൊച്ചി: “പ്രതികൾ വെളിപ്പെടുത്തിയ പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്, നയതന്ത്ര സ്വർണക്കടത്തിലും ഡോളർ കടത്തിലും വമ്പൻസ്രാവുകളുടെ സാന്നിദ്ധ്യം പ്രതികളുടെ മൊഴികളിൽ വ്യക്തമാണ്”- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസിന് ചോദ്യം ചെയ്യാൻ ഏഴുദിവസം കൂടി കസ്റ്റഡിയിൽ നൽകി ഉത്തരവിറക്കിയതിനിടെ സാമ്പത്തിക കുറ്റവിചാരണകോടതി നടത്തിയ നിരീക്ഷണം ചർച്ചയാകുന്നു. ശിവശങ്കറിന്റെ കൂട്ടുപ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും നവംബർ 27മുതൽ 29വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നൽകിയ മൂന്ന് നിർണായക മൊഴികൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് വമ്പൻ സ്രാവുകളെപ്പറ്റിയുള്ള കോടതിയുടെ നിരീക്ഷണം.
യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി പ്രതികളുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താൻ വഴിയൊരുക്കിയത്. ഈ ഘട്ടത്തിൽ ഇവരുടെ പേരുകൾ പുറത്തുവരുന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികൾ വെളിപ്പെടുത്തിയ വമ്പൻ സ്രാവുകൾക്ക് കുറ്റകൃത്യത്തിലുള്ള യഥാർത്ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറുമായുള്ള ഫോൺ സന്ദേശങ്ങളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകൾ ശേഖരിക്കാൻ സഹായകമായി. പ്രതികൾ മായ്ച്ചുകളഞ്ഞ ഫോൺ സന്ദേശങ്ങൾ ശാസ്ത്രീയമായി വീണ്ടെടുത്തതിലൂടെ കള്ളക്കടത്തിനു സഹായിച്ചതിലും പ്രേരിപ്പിച്ചതിലും ശിവശങ്കറിന്റെ പങ്കാളിത്തം പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘത്തിനു സാധിച്ചു. സ്വപ്നയുടെ ആദ്യമൊഴികൾ ശിവശങ്കറിനെ ബോധപൂർവം കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെട്ടതും തെളിവുകളുടെ വീണ്ടെടുപ്പിലൂടെയാണ്. തുടക്കത്തിൽ അങ്ങനെ ചെയ്തതിന്റെ ഉദ്ദേശ്യം ഇപ്പോഴും സ്വപ്നയ്ക്കു മാത്രമേ അറിയാവൂ. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ പ്രതിചേർക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളിൽ വ്യക്തതവരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.ഈ മാസം ഏഴിന് രാവിലെ 11ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കണം.
English summary
Former Principal Secretary to the Chief Minister Shivshankar’s remand in custody for seven more days