തിരുവനന്തപുരം: മലയാളി വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണവാര്‍ത്തയ്ക്ക് താഴെ സദാചാര സൈബര്‍ വിദ്വേഷം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കുറിപ്പ് . സാമൂഹിക മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലുകളാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള കമന്റുകള്‍ക്കെതിരെ ഡോക്ടര്‍ ഷിംന അസീസാണ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടുമെന്നും ഇന്‍സ്റ്റയില്‍ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങള്‍ക്കും ഇതൊരു പാഠമാണെ’ന്നുമുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
‘എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം’- ഡോ. ഷിംന കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് !!
ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.