മംഗളൂരു∙ ബജ്പെയിൽ മത്സ്യ സംസ്കരണശാലയിൽ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല, ഷറഫത്ത് അലി, മീറദുള്ള ഇസ്‌ലാം എന്നിവരാണ് മരിച്ചത്.
വലിയ ടാങ്കിലിറങ്ങി മത്സ്യം സംസ്കരിക്കുന്നതിനിടെ ഇന്നലെ രാത്രിയിലായിരുന്നു അപകടം. 8 പേരാണ് ഈ ടാങ്കിൽ ഉണ്ടായിരുന്നത്. 3 പേർ ഇന്നല രാത്രി തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 2 പേർ ഇന്നു രാവിലെ മരിച്ചു. ബാക്കി 3 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്ലാന്റ് അടച്ചു.
മുംബൈ സ്വദേശിയായ രാജുവിന്റെതാണ് ശ്രീ ഉൽക്ക എന്ന മത്സ്യ സംസ്കരണശാല. പ്ലാന്റിന്റെ പ്രൊഡക്‌ഷൻ മാനേജർ റൂബി ജോസഫ്, ഏരിയാ മാനേജർ കുബർ ഗാഡെ, സൂപ്പർവൈസർ മുഹമ്മദ് അൻവർ, ഫാറൂഖ് എന്നിവരെ ബജ്പെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാതിരുന്നതടക്കമുള്ള സുരക്ഷാ പിഴവുകൾക്കാണ് കേസെടുത്തത്.