കൊല്ലം: പണം ആവശ്യപ്പെട്ട് 84 വയസുകാരിയായ വയോധികയ്ക്ക് മകന്റെ ക്രൂരമര്‍ദനം. കൊല്ലം തെക്കും ഭാഗത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മാതാവ് ഓമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മകന്‍ ഓമനക്കുട്ടനെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് ക്രൂരമായ മര്‍ദനം നടന്നത്.
അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. മര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരനേയും ഇയാള്‍ മര്‍ദിച്ചു. മര്‍ദനത്തിനിടെ വസ്ത്രങ്ങളടക്കം അഴിഞ്ഞ് പോയിട്ടും ഓമനക്കുട്ടന്‍ മര്‍ദനം നിര്‍ത്തിയില്ല. മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും ചെയ്തു. മുതുകിനും തലയ്ക്കും കൈകൊണ്ട് മര്‍ദിച്ച ശേഷം വടി പോലുള്ള എന്തോ ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യത്തില്‍ കാണാം.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാർഡ് മെംബറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.