സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ, സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനം

0

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ, സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനം. ദുബായ് സന്ദർശന വേളയിൽ മുഖ്യമന്ത്രി ബാഗ് മറന്നത് മുതൽ സ്വപ്‌ന സുരേഷിന്റെ നിയമനം വരെ പലതലങ്ങളിലേക്ക് ചർച്ച നീങ്ങി. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ, ഭരണപക്ഷവും ശക്തമായ പ്രതിരോധം തീർത്തു.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന് കെ.ടി ജലീൽ എംഎൽഎ. പിണറായി വിജയനെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു. അദ്ദേഹത്തെ അമ്പെയ്ത് വീഴ്‌ത്താനുള്ള ആവനാഴിയിലെ അവസാന അസ്ത്രവും അവർ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും കെടി ജലീൽ നിയമസഭയിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ സാധിക്കാത്തതുകൊണ്ട് കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം നിർമ്മിക്കാൻ യുഡിഎഫും – ബിജെപിയും രംഗത്ത് വരികയായിരുന്നു. ഭക്ഷ്യക്കിറ്റുകൾ റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റ് വിതരണം ചെയ്തപ്പോൾ അത് സ്വർണ്ണക്കിറ്റാണ് എന്ന് ബിജെപി നേതാവ് സുരേന്ദ്രനാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് യുഡിഎഫ് ഏറ്റുപിടിച്ചു. അന്നത്തെ യുഡിഎഫ് കൺവീനർ പ്രധാനമന്ത്രിക്ക് കത്തെഴുതി. ആ വാദം പൊളിഞ്ഞപ്പോൾ ഈത്തപ്പഴത്തിന്റെ കുരുവിലാണ് സ്വർണം കടത്തിയത് എന്ന് പറഞ്ഞു കൊണ്ട് മറ്റൊരു കഥയുമായിട്ടാണ് യുഡിഎഫ് ബിജെപി സഖ്യം സംയുക്തമായി വന്നത്. എന്നാൽ അതും ആവിയായിപ്പോയി. പിന്നീട് വന്നത് ഖുറാന്റെ മറവിൽ സ്വർണം കടത്തി എന്ന ആക്ഷേപവുമായിട്ടാണ്. കെട്ടുകഥകൾ ഓരോന്ന് ഓരോന്നായി കൊണ്ടു വന്നു. എന്നാൽ എന്തായി ആ ആരോപണങ്ങളുടെ നിജസ്ഥിതി?

ഖുർആൻ കൊണ്ടു വന്ന വാഹനത്തിലെ ജിപിഎസിനെക്കുറിച്ച് എന്തെങ്കിലും യുഡിഎഫ് പറഞ്ഞോ? അതും ജലരേഖയായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അതുമായി ബന്ധപ്പെട്ട് മാധ്യമ ചർച്ചകൾ എത്രയാണ് അരങ്ങേറിയത്. അതിന്റെ ഗതി എന്തായി എന്ന് സമരാഭാസങ്ങൾക്ക് നേതൃത്വം നൽകിയ യുഡിഎഫ് ആലോചിക്കുന്നത് നല്ലതാണ്. ഖുർആൻ കൊണ്ടു പോയ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടു പോയി എന്നായിരുന്നു പിന്നീടുള്ള ആക്ഷേപം. എന്തായി അതിന്റെ സ്ഥിതി. കള്ളക്കഥകളുടെ പേരിൽ തെരുവുകൾ കീഴടക്കി യുഡിഎഫും ബിജെപിയും. എന്തായി ലൈഫ് മിഷൻ കേസ്. പാവപ്പെട്ടവർക്ക് കുറച്ച് വീടു കിട്ടുന്നത് നഷ്ടപ്പെട്ടു എന്നതല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടായത്.

കേസിൽ അമിത താൽപ്പര്യം കാണിച്ച നേതാക്കൾ ഒക്കെ എവിടെയാണ്. കെഎം ഷാജി എവിടെയാണ്. വിടി ബൽറാം എവിടെയാണ് അവരൊന്നും നിയമസഭ കണ്ടില്ലാല്ലോ. ബിരിയാണിച്ചെമ്പിന്റെ ഉള്ളിൽ സ്വർണം കടത്തിയ നുണക്കഥയുടെ പടക്കം പൊട്ടിച്ചാണ് ഇപ്പോൾ പുതിയസമരത്തിലേക്ക് കടന്നിരിക്കുന്നത്. അതും ഇന്നത്തോടെ അവസാനിപ്പിക്കേണ്ടി വരും. എല്ലാവരേയും സൂക്ഷ്മ ദർശനികൾവെച്ച് അന്വേഷിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയോ? ആരുടേയെങ്കിലും രോമത്തിൽ തൊടാൻ ഈ ഏജൻസിക്ക് സാധിച്ചോ? ഷാർജ ശൈഖിന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും കൈക്കൂലി കൊടുത്തു എന്ന് വിശ്വസിക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബേ എങ്ങനെ സാധിക്കുന്നു. അതിന്റെ പറുദീസയിൽ നിന്ന് വരുന്നവരാണ് അവർ. നമ്മളൊക്കെ ആരാണ്?

ചക്ക ചുഴ്ന്നു നോക്കുന്നത് പോലെയാണ് ഇടതുപക്ഷത്തിന്റെ സ്വതന്ത്രനായിട്ടുള്ള എന്നെ ഇ.ഡി പരിശോധിച്ചത്. എന്റെകാര്യം ഇതാണെങ്കിൽ സാക്ഷാൽ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം പറയണോ?

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ചത് കൂപമണ്ഡൂകം എന്നാണ്. ഒരിക്കലും അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു. അതിന് പകരമായി അങ്ങയെ ‘ചാണമണ്ഡൂകം’ എന്ന് വിളിക്കാം. എന്നാൽ അങ്ങനെ ഒരിക്കലും വിളിക്കില്ല. കാരണം അങ്ങ് പ്രതിപക്ഷ നേതാവാണെന്നും വി.ഡി സതീശൻ എന്ന വ്യക്തിയല്ലെന്നും കെ.ടി ജലീൽ സഭയിൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here