ജോബിറ്റ് വർഗീസ്
തിരുവനന്തപുരം: ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കോവിഡിനെ നേരിടാൻ കൃത്രിമ ശ്വസനോപകരണമായ വെന്റിലേറ്ററുകൾ സർക്കാർ – സ്വകാര്യ മേഖലകളിലായി ആകെയുള്ള വെൻറിലേറ്ററുകളുടെ എണ്ണം മൂവായിരം മാത്രമാണ്. അതിൽ സർക്കാർ മേഖലയിൽ 170 ഉം സ്വകാര്യ മേഖലയിൽ 103 ഉം കോവിഡ് ബാധിതർക്കായി മാറ്റി വയ്ക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. സർക്കാർ മേഖലയിൽ ആകെയുള്ളത് 38018 കിടക്കകൾ. സ്വകാര്യ മേഖലയിലാകട്ടെ 18775 ഉം. ആകെ 56793 കിടക്കകൾ മാത്രം. ഇതിൽ 218 ഐസിയു കിടക്കകളും 5121 സാധാരണ കിടക്കകളും കോവിഡ് ബാധിതർക്ക് ലഭ്യമാക്കാനാകും. 16282 മുറികളും കണ്ടെത്തിയിട്ടുണ്ട്. സമൂഹ വ്യാപനമുണ്ടായാൽ ഇതിലും എത്രയോ ഉയരത്തിലായിരിക്കും നമ്മുടെ ആവശ്യകത.
വെൻ്റിലേറ്ററുകൾ 273 എണ്ണം മാത്രമാണ് സംസ്ഥാനത്ത് ഒഴിവുളളത്. 5121 കിടക്കകളും ഉപയോഗിക്കാനാകും. സൗകര്യങ്ങൾ പരിമിതമെന്നിരിക്കെ കൂടുതൽ പേരിൽ കൂടുതൽ വേഗത്തിൽ രോഗപരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജനസംഖ്യയുടെ മൂന്നിലൊന്നും ദുർബല വിഭാഗത്തിൽ പെടുന്ന പ്രായമായവരോ രോഗികളോ ആണ്. ഇതിൽ ഒരു ലക്ഷത്തിലധികം അർബുദ ബാധിതർ. 27 % ശതമാനം പുരുഷന്മാരും 17 % സ്ത്രീകളും പ്രമേഹബാധിതർ. 41 % പുരുഷന്മാരും 39 % സ്ത്രീകളും അധിക രക്തസമ്മർദമുള്ളവരുമെന്ന് ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു. കോവിഡ് നാശം വിതച്ച രാജ്യങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ചതിലേറെയുമെന്നത് ചേർത്തുവായിക്കണം.പതിനായരമോ ഇരുപതിനായിരമോ പേർ പോലും ഒരുമിച്ച് ചികിത്സ തേടിയാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാൻ ശക്തിയുണ്ടാകില്ല. അതു കൊണ്ടാണ് കൂടുതൽ പേരിൽ കൂടുതൽ വേഗത്തിൽ പരിശോധന നടത്തണമെന്നും രോഗ വ്യാപന സാധ്യത പരമാവധി കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്