പാലക്കാട്: മണ്ണാർക്കാട് കോവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുടെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടർ. മണ്ണാർക്കാട് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുൻപ് ആനക്കട്ടി, തിരുവനന്തപുരം ബസുകളിലാണ് ഇയാൾ ജോലി ചെയ്തത്. മാർച്ച് 17ന് ആനക്കട്ടി ബസിൽ പോയി. 18ന് തിരുവനന്തപുരം ബസിലും ജോലി ചെയ്തു.
യാത്രയ്ക്കിടെ രണ്ടിടത്തുവച്ചു ഭക്ഷണം കഴിച്ചു. കായംകുളം കെഎസ്ആർടിസി കന്റീൻ, തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ കഞ്ഞിക്കട എന്നിവിടങ്ങളിൽ വച്ചാണു ജോലിക്കിടെ മകൻ ഭക്ഷണം കഴിച്ചത്. കെഎസ്ആർടിസിയാണു കണ്ടക്ടറുടെ വിവരങ്ങള് തയാറാക്കിയത്. രോഗിയുടെ മകന്റെ റൂട്ട് മാപ്പ് പുറത്തിറങ്ങി. 17ന് രാവിലെ 6.15ന് കോയമ്പത്തൂരിലേക്കു പോയ ബസിൽ ജോലി ചെയ്തു.
പിന്നീട് തിരുവനന്തപുരം ബസിൽ കണ്ടക്ടറായി. 18ന് രാവിലെ ഏഴിന് മണ്ണാർക്കാട് നിന്നു പുറപ്പെട്ട് എട്ട് മണിക്ക് പാലക്കാട് എത്തി. പാലക്കാട് നിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടരയോടെ ഇവിടെനിന്ന് പുറപ്പെട്ട് പത്ത് മണിക്ക് തൃശൂരിൽ എത്തി. ഉച്ചയ്ക്ക് കായംകുളത്ത് എത്തി അവിടെനിന്നു ഭക്ഷണം കഴിച്ചു. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി സ്റ്റേഷനിൽ ബസെത്തി. അവിടെനിന്ന് വികാസ് ഭവനിൽപോയി കഞ്ഞിക്കടയിൽനിന്ന് ഭക്ഷണം കഴിച്ചു വിശ്രമിച്ചു.
19ന് തിരിച്ച് മണ്ണർക്കാടേക്ക് ബസ് പുറപ്പെട്ടു. ഈ ബസുകളിൽ യാത്ര ചെയ്തവരെല്ലാം തന്നെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. 51 വയസ്സുകാരനായ രോഗിയുടെ റൂട്ട് മാപ്പ് ഇനിയും പൂർത്തിയായിട്ടില്ല. ഉംറ കഴിഞ്ഞെത്തിയ ആൾ ക്വാറന്റീൻ പാലിക്കാതെ നാട്ടിൽ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. നാട്ടുകാർ കണ്ട് സംശയം തോന്നി ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.