കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാൾക്ക് നാൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് പുതിയ പുതിയ തെളിവുരളാണ്. സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്റെ കൂടുതൽ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നു. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീപിന്റെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഇന്നലെ സമർപ്പിച്ചത്. പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്ന് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പറഞ്ഞ് പഠിപ്പിക്കുന്നത് പുറത്ത് വന്ന ശബ്ദ രേഖയിലൂടെ വ്യക്തമായിട്ടുണ്ട്.
ഗൂഢാലോചന കേസിൽ പ്രധാന തെളിവുകളിൽ ഒന്നാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്ത്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്ന് രാമൻപിള്ള അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദ രേഖയും ഇപ്പോൾ തെളിവായി വന്നിരിക്കുകയാണ്. മൊബൈൽ ഫോണിൽ നിന്നും നശിപ്പിച്ചു കളയണമെന്ന് അഭിഭാഷകർ നിർദ്ദേശിച്ചുവെന്ന് കരുതുന്ന 10 ഡിജിറ്റൽ ഫയലുകൾ സായ്ശങ്കർ വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു.
പിന്നീട് ദിലിപിന്റെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. ശബ്ദരേഖയിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയും പറ്റിയും പരാമർശമുണ്ട്. അനൂപിന്റെ ഫോൺ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
അതേസമയം കേസിലെ പ്രധാന സാക്ഷിയായ അനുപിനെയാണ് അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘ദിലീപിന് ശത്രുക്കളുണ്ടെന്ന് പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം’ തുടങ്ങിയ കാര്യങ്ങളാണ് അനൂപിനെ പഠിപ്പിക്കുന്നത്. കൂടാതെ ഗുരുവായൂരുള്ള ഡാൻസ് പ്രോഗ്രാമിൻറെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്നും മഞ്ജുവും ദിലീപും തമ്മിൽ അകൽച്ചയിലായിരുന്നെന്ന രീതിയിൽ വേണം സംസാരിക്കാനെന്നും അഭിഭാഷകൻ പറയുന്നുണ്ട്. കൂടാതെ ഗുരുവായൂരുള്ള ഡാൻസ് പ്രോഗ്രാമിൻറെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്നും മഞ്ജുവും ദിലീപും തമ്മിൽ അകൽച്ചയിലായിരുന്നെന്ന രീതിയിൽ വേണം സംസാരിക്കാനെന്നും അഭിഭാഷകൻ പറയുന്നുണ്ട്.
‘ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കി. മഞ്ജു മദ്യപിക്കുമെന്ന് വേണം പറയാനെന്നും’ നിർദേശം നൽകുന്നുണ്ട്. കൂടാതെ ഡോ. ഹൈദരലിയുടെ ആശുപത്രിയിലെ രേഖകൾ തിരുത്തിയെന്നും സംസാരം ഡ്രൈവർ അപ്പുണി ദിലീപിന്റെ സന്തത സഹചാരിയല്ലെന്ന നിലപാടെടുക്കണമെന്നും രണ്ട് മണിക്കൂർ നീണ്ട ശബ്ദരേഖയില്‍ അനൂപിനോട് അഭിഭാഷകന്‍ പറയുന്നുണ്ട്. കേസിൽ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖ. വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കൂടുതൽ തെളിവ് ഹാജരാക്കിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി. നടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ കേസിൽ വാദം പൂർത്തിയാക്കിയിരുന്നു. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.
ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൻറെ ഭാവി നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഇനി ക്രൈംബ്രാഞ്ചിന് സമയം നീട്ടിനൽകരുതെന്ന് എതിർസത്യവാങ്മൂലവുമായി ദിലീപ്. കാവ്യ മാധവൻ സമയം നൽകിയിട്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാതിരുന്നത് അന്വേഷണം നീട്ടാൻ വേണ്ടിയാണ്. സുരാജിന്റെ ഫോൺ സംഭാഷണം ദുർവ്യാഖ്യാനം ചെയ്തത് കാവ്യയെ കേസിൽ കുരുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പൾസർ സുനിയുടെ കത്തും ഫോൺസംഭാഷണവും വ്യാജമാണെന്നും ദിലീപ് പറയുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായി കള്ളത്തെളിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ മൂന്നരമാസമായി വിചാരണ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്. കാവ്യമാധവൻ ചോദ്യം ചെയ്യലിന് സമയം അനുവദിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തയ്യാറായില്ല. മനപൂർവം തുടരന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് കാവ്യമാധവനെ ചോദ്യം ചെയ്യാതിരുന്നതെന്നും ഈ കേസിൽ സമയം നീട്ടിനൽകേണ്ടതില്ലെന്നുമാണ് ദിലീപ് എതിർസത്യവാങ്മൂലത്തിൽ പറയുന്നത്.