കരാറുകാരന്‍റെ മരണം: കർണാടക മന്ത്രി ഈശ്വരപ്പ പുറത്തേക്ക്

0

ബംഗളൂരു: അഴിമതി ഉന്നയിച്ച ശേഷം കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രി കെ.എസ്.ഈശ്വരപ്പയെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയേക്കും. ഉഡുപ്പിയിലെ ലോഡ്ജിൽ ഇന്നലെയാണ് കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരാറുകാരന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു കർണാടക മന്ത്രി കെ.എസ്. ഈശ്വരപ്പയെ കേസിൽ പ്രതി ചേർത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മരിച്ച കരാറുകാരൻ സന്തോഷ് പാട്ടീലിന്‍റെ സഹോദരൻ പ്രശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച എഫ്ഐആറിൽ ഈശ്വരപ്പയുടെ രണ്ട് കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിൽ താൻ നടത്തിയ നാലു കോടി രൂപയുടെ നിർമാണത്തിന്‍റെ ബിൽ പാസാക്കാൻ മന്ത്രിയുടെ കൂട്ടാളികൾ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി പാട്ടീൽ ആരോപിച്ചിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്നും സന്തോഷ് ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.

ആർഡിപിആർ മന്ത്രി കെ.എസ്. ഈശ്വരപ്പ മാത്രമാണ് എന്‍റെ മരണത്തിന് ഉത്തരവാദി. എന്‍റെ ആഗ്രഹങ്ങൾ മാറ്റിവച്ചാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നമ്മുടെ പ്രിയപ്പെട്ട ലിംഗായത്ത് നേതാവ് ബി.എസ്.വൈയോടും മറ്റെല്ലാവരോടും ഞാൻ കൈകൂപ്പി അഭ്യർഥിക്കുന്നു. എന്‍റെ ഭാര്യയും കുട്ടികളും സഹായിക്കണം- അദ്ദേഹം എഴുതി.

മന്ത്രിയോട് രാജിവയ്ക്കാൻ ബിജെപി കേന്ദ്രനേതൃത്വം നിർദേശിച്ചു എന്നാണ് സൂചന. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നു കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ഈശ്വരപ്പയുമായി സംസാരിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

അതേസമയം, ഈശ്വരപ്പയെ സംസ്ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും കരാറുകാരന്‍റെ മരണത്തിൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കർണാടക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്‍റെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തിലുള്ള കർണാടക കോൺഗ്രസ് പ്രതിനിധി സംഘം ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ കണ്ടു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ. ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് 2017ൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ.ജെ. ജോർജിനെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ, അദ്ദേഹത്തിന്‍റെ രാജി ഞാൻ അന്നു സ്വീകരിച്ചിരുന്നു. അതേ മാതൃക ഇപ്പോൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here