ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നു മടങ്ങിലേറെ; ചൈനയുടെ പ്രതിരോധ ബജറ്റിൽ 7.1% വർധന

0

ബെയ്ജിങ് ∙ ചൈനയുടെ പ്രതിരോധ ബജറ്റിൽ 7.1% വർധന വരുത്തി. പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിൽ പ്രധാനമന്ത്രി ലി കെചിയാങ് അവതരിപ്പിച്ച ബജറ്റ് അനുസരിച്ച് 23,000 കോടി ഡോളർ (17.5 ലക്ഷം കോടി രൂപ) ആണ് പ്രതിരോധത്തിനായി നീക്കിവച്ചിട്ടുള്ളത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ (5.25 ലക്ഷം കോടി രൂപ) മൂന്നു മടങ്ങിലേറെയാണിത്.

ഇന്ത്യ–പസിഫിക് മേഖലയിൽ ചൈന കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് ഇത് ശുഭസൂചനയല്ല. പ്രതിരോധ ബജറ്റിനെക്കാൾ വലുതാണ് ചൈനയുടെ ആഭ്യന്തര സുരക്ഷാ ബജറ്റ്. യുഎസിനു പിന്നിൽ ഏറ്റവും കൂടുതൽ പ്രതിരോധച്ചെലവുള്ള രാജ്യമാണ് ചൈന. യുഎസിന്റെ പ്രതിരോധ ബജറ്റ് 60,000 കോടി ഡോളറാണ് (45.87 ലക്ഷം കോടി രൂപ).

ആഫ്രിക്കൻ മുനമ്പിലെ ജിബുട്ടിയിൽ ചൈനയുടെ വൻ സൈനികത്താവളം നിർമാണഘട്ടത്തിലാണ്. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം 99 വർഷത്തെ പാട്ടത്തിനെടുത്ത ചൈന അവിടെ നാവികത്താവളം പണിയമെന്ന് സൂചനയുണ്ട്. പാക്കിസ്ഥാനിലെ ഗദ്ദർ തുറമുഖവും ഏറ്റെടുത്ത് വികസിപ്പിക്കുന്നത് ഇതേ ലക്ഷ്യത്തോടെയാണ്. മാവോ സെദുങ്ങിനുശേഷം പാർട്ടിയിൽ പരമാധികാരം ലഭിച്ച ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അധികാരത്തിലെത്തിയശേഷം എല്ലാ വർഷവും പ്രതിരോധ ബജറ്റിൽ വർധന വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here