കൊച്ചി: കൊച്ചി നഗരത്തില്‍ റോഡുകളിലെ കേബിളുകള്‍ യാത്രക്കാര്‍ക്ക് മരണക്കെണിയാവുന്നു. കഴിഞ്ഞ ദിവസം കേബിള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ ഒരു ബൈക്ക് യാത്രികന് ജീവൻ നഷ്ടപെട്ടു.
ശനിയാഴ്ച രാത്രിയാണ് അലൻ എന്ന ഇരുപത്തിയഞ്ചുകാരൻ ചെമ്പുമുക്കില്‍ അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ അതുവഴി സ്കൂട്ടറിൽ വന്ന അലന്റെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. കേബിൾ കഴുത്തില്‍ കുരുങ്ങിയതോടെ സ്കൂട്ടര്‍ മറിഞ്ഞ് അലൻ താഴെ വീണു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും റോഡുകളിലെ താഴ്ന്ന് കിടക്കുന്ന കേബിളുകള്‍ കാല്‍നട – വാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്നത് ഇത് ആദ്യമല്ല. ഇപ്പോള്‍ മരിച്ച അലന്റെ ബന്ധു വി ആർ വർഗീസടക്കം ഒട്ടേറെ പേര്‍ക്ക് താഴ്ന്ന കിടക്കുന്ന കേബിളുകള്‍ കുരുങ്ങി വാഹനം അപകടത്തില്‍പെട്ട് പരിക്കേറ്റിട്ടുണ്ട്.
നഗരത്തിലെ അനധികൃത കേബിളുകൾ മുറിച്ച് മാറ്റാൻ കോർപറേഷൻ കൗൺസിൽ നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. അപകടകരമായ കേബിളുകൾ ഉടമകൾ തന്നെ നീക്കം ചെയ്യണമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതികരണമില്ലാതെ വന്നപ്പോഴാണ് കോർപ്പറേഷൻ കൗൺസിൽ ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കൊണ്ടാണ് കേബിളുകൾ നീക്കം ചെയ്യാൻ സാധിക്കാത്തതെന്നാണ് കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സന്റെ വിശദീകരണം.