ന്യൂ ഡല്‍ഹി: ഷീന ബോറ കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന മുൻ മീഡിയ എക്സിക്യുട്ടീവ് ഇന്ദ്രാണി മുഖർജിക്ക് ജാമ്യം. ആറര വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് ശേഷം മൃതദേഹം റായ്ഗഡിനടുത്ത വനപ്രദേശത്തെത്തിച്ച് കത്തിച്ച് കളഞ്ഞതായി അവരുടെ ഡ്രൈവര്‍ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നു. 2015ലാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലാകുന്നത്. അവർ നീണ്ട കാലം ജയിൽ വാസമനുഭവിച്ചു. ജാമ്യം ലഭിക്കുക എന്നത് അവരുടെ അവകാശമാണ്. വിചാരണയെ ബാധിക്കുമെന്നതിനാൽ കേസ് സംബന്ധിച്ച് ഒന്നും ഇപ്പോൾ പറയുന്നില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ 50 ശതമാനം സാക്ഷികളുടെയും മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. സാഹചര്യത്തെളിവുകൾ വച്ചുള്ള കേസാണിതെന്നും വിചാരണ നടപടികള്‍ പെട്ടെന്ന് തീരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.