ലണ്ടൻ∙ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ പരിഭാഷയായ ‘ടൂം ഓഫ് സാൻഡിന്’ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം.ആദ്യമായാണ് ഹിന്ദിയിൽ നിന്നുള്ള രചന ഈ പുരസ്കാരം നേടുന്നത്. ഡെയ്സി റോക്‌വെലാണ് ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ചത്, ഇന്ത്യ–പാക്ക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ‘റേത് സമാധി’യുടെ ഇതിവൃത്തം.
ഉത്തർപ്രദേശിൽ ജനിച്ച ഗീതാഞ്ജലി ശ്രീ (64) ന്യൂഡൽഹിയിലാണു താമസം. 2018ലാണ് ‘റേത് സമാധി’ പുറത്തിറങ്ങിയത്.ഇംഗ്ലിഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1987ൽ പ്രസിദ്ധീകരിച്ച ബേൽ പത്രയാണ് ഗീതാഞ്ജലിയുടെ ആദ്യ കഥ. 2000ൽ പുറത്തിറങ്ങിയ മായ് ആണ് ആദ്യനോവൽ. റേത് സമാധി ഉൾപ്പെടെ 5 നോവലുകൾ എഴുതിയിട്ടുണ്ട്.135 പുസ്തകങ്ങളിൽ നിന്നാണ് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്. 50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും.