തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി ഒളിമ്പ്യൻ പി.ടി.ഉഷ. സൈനികനാകാനുള്ള ഒരു മികച്ച അവസരമാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയം യുവാക്കൾക്ക് മുന്നിൽ വച്ചിരിക്കുന്നതെന്നാണ് താരം പറയുന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പി.ടി.ഉഷ അഗ്നിപഥ് പദ്ധതിയോടുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പിടി ഉഷയുടെ വാക്കുകൾ ഇങ്ങനെ:
‘ അച്ചടക്കവും ആത്മസമർപ്പണവുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. അച്ചടക്കമില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു നല്ല വ്യക്തിയാകാനാകില്ല. ആത്മസമർപ്പണം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു നല്ല പൗരൻ ആകാൻ കഴിയില്ല. അതേ, നിങ്ങൾക്ക് ഒരു സൈനികനാകാനുള്ള അവസരമാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ നൽകിയിരിക്കുന്നത്. ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ. അഗ്നിപഥിന്റെ ഭാഗമാകൂ. അഭിമാനിയായ ഒരു അഗ്നിവീർ ആകൂ. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ നല്ലതാണെന്നും’ പി.ടി.ഉഷ പറയുന്നു.
പദ്ധതിക്കെതിരെ ചില കോണുകളിൽ നിന്നും വ്യാജപ്രചാരണങ്ങൾ ഉയർന്നുവെങ്കിലും പദ്ധതി പിൻവലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കരസേനയും വ്യോമസേനയും അഗ്നിപഥ് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനവും പുറത്തിറക്കി. വ്യോമസേന രജിസ്‌ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 24 ന് ഓൺലൈൻ പരീക്ഷ നടത്തും. കരസേന രജിസ്‌ട്രേഷൻ അടുത്ത മാസമാണ്.
എന്താണ് അഗ്നിപഥ്
പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്ക് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷവും സര്‍വീസില്‍ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കായി റിക്രൂട്ട്മെന്‍റ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പെൻഷൻ ഉണ്ടാകില്ല.
തുടക്കത്തിൽ 30,000 രൂപയുള്ള ശന്പളം സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപ. ശന്പളത്തിന്‍റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുന്പോള്‍ പതിനൊന്നരലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും.
പത്ത് – പ്ലസ്ടു പാസായവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം..പത്താംക്ലാസ് പൂര്‍ത്തിയാവര്‍ക്ക് സേവനം കഴിയുന്പോള്‍ പന്തണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് സേവനം പൂര്‍ത്തിയാകുന്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്..സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.സേവനത്തിനിടെ മരിച്ചാല്‍ 1 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും..നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും..
എന്തിനാണ് പ്രതിഷേധം
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായ സേനാ റിക്രൂട്ട്മെന്‍റ് പാതിവഴിയിലാണ്. ശാരീരിക – വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ആറ് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് എഴുത്ത് പരീക്ഷയ്ക്ക് കാത്തിരിക്കുന്നത്. ഈ എഴുത്ത് പരീക്ഷ റദ്ദായതോടെ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടും. പലര്‍ക്കും അഗ്നിവീറില്‍ പറയുന്ന പ്രായപരിധി കഴിയും. പുതിയ പദ്ധതിയില്‍ പെൻഷൻ പോലുള്ള ആനുകൂല്യങ്ങളില്ല. കഠിന പരീക്ഷകള്‍ കടന്ന് നിയമിക്കപ്പെടുന്നത് താല്‍ക്കാലികമായി.ചെറിയ പ്രായത്തിലുള്ളവരെ റിക്രൂട്ട് ചെയ്യുമ്പോൾ ഗുണമേൻമയെ ബാധിക്കുമെന്നാണഅ മറ്റൊരു വിമര്‍ശനം.