കോട്ടയം: സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് വൈകി വന്ന നീതിയെന്ന് ക്‌നാനായ സഭ. കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളാണെന്ന് ക്‌നാനായ സമൂഹം വിശ്വസിക്കുന്നുവെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ക്നാനായ കാതോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ബിനോയി ഇടയാടി പറഞ്ഞു.
ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കേസില്‍ പ്രതികളാക്കപ്പെട്ടതാണ്. ഇവരെ പ്രതിയാക്കിയത് കെട്ടിച്ചമച്ചതാണെന്നാണ് വിശ്വസിക്കുന്നത്. ഫാദര്‍ കോട്ടീരിനും സെഫിക്കും ജാമ്യം നല്‍കിയ വിധിയില്‍ സന്തോഷമുണ്ടെന്നും ബിനോയി ഇടയാടി പറഞ്ഞു.
അഭയ കേസ് പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ചാണ്, പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ശിക്ഷാ വിധി സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയെ സമീപിച്ചത്.
അഞ്ചു ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.