ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി നിരന്തര കുറ്റവാളിയായ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. ചൂര്‍ണ്ണിക്കര തായിക്കാട്ടുകര മുക്കത്ത് പ്ലാസ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് ( ബിലാല്‍ 26 ) നെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ നരഹത്യാശ്രമം, ദേഹോപദ്രവം, മയക്കുമരുന്ന് കേസ്, കവര്‍ച്ച ശ്രമം, ന്യായവിരോധമായി സംഘം ചേരല്‍, ആയുധ നിയമപ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. 2019 ല്‍ ഇയാളെ 6 മാസത്തേക്കും പിന്നീട് 2022 ജനുവരിയില്‍ ഒരു വര്‍ഷത്തേക്കും നാട് കടത്തിയിരുന്നു. എന്നാല്‍ കാപ്പ ഉത്തരവ് ലംഘിച്ച് ആലുവ ഈസ്റ്റ് പരിധിയില്‍ കയറി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇയാള്‍ക്കെതിരെ ഉത്തരവ് ലംഘനത്തിനടക്കം രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് നാട് കടത്തിയ ഉത്തരവ് റദ്ദാക്കി ഇപ്പോള്‍ കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 49 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു, 35 പേരെ നാട് കടത്തി.