ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത തരത്തിൽ സമാധാനപൂർവം റാലി നടത്താമെന്ന കർഷകരുടെ ഉറപ്പിന്മേൽ കർശന ഉപാധികളോടെയാണ് റാലിക്ക് ഡൽഹി പൊലീസ് ഔദ്യോഗിക അനുമതി നൽകിയത്. രണ്ടു തവണ പൊലീസ് കർഷകരുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനം.
രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാവിലെ 11.30ഓടെ കർഷകർക്ക് റാലിയുമായി ഡൽഹിയിൽ പ്രവേശിക്കാം.
റാലിക്കിടെ സംഘർഷം ഉണ്ടായേക്കാമെന്നാണ് ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാൻ ട്വിറ്റർ ഹാൻഡിലുമായി ബന്ധപ്പെട്ട് കണ്ടെത്തിയ 308 ലിങ്കുകൾ റിപ്പബ്ലിക് ദിനത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. റാലിയുമായി ഡൽഹിയിലേക്ക് കടക്കുന്ന കർഷകർ തമ്പടിക്കാതെ മടങ്ങിപ്പോകുമെന്നാണ് വിശ്വസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.ഡൽഹി പൊലീസിന് പുറമേ ഹരിയാന പൊലീസ് കൂടി പങ്കെടുത്ത ചർച്ചയിൽ അനുമതി ലഭിച്ചാലും ഇല്ലെങ്കിലും ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. കർശന ജാഗ്രത പുലർത്തണമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ വിവിധ സുരക്ഷ വിഭാഗങ്ങളോട് നിർദ്ദേശിച്ചു. ഡൽഹി റിംഗ് റോഡിൽ ആയിരക്കണക്കിന് ട്രാക്ടറുകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റൂട്ട് മാപ്പ് റെഡി170 കിലോമീറ്ററാണ് റാലി സംഘടിപ്പിക്കുന്നത്. ഇതിൽ 100 കിലോമീറ്റർ ഡൽഹിയിലേക്കും ബാക്കി ഔട്ടർ ഡൽഹിയിലുമാണ്. സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിലൂടെയാകും ട്രാക്ടറുകൾ ഡൽഹിയിലേക്ക് പ്രവേശിക്കുക. സിംഘുവിൽ നിന്ന് പ്രവേശിക്കുന്ന റാലി ഖഞ്ചാവാലാ, ബവാന,ഓച്ചാന്ദി അതിർത്തി, കെ.എം.പി. എക്സ്പ്രസ് ഹൈവേ വഴി തിരികെ സിംഘുവിലേക്ക് മടങ്ങും. തിക്രിയിൽ നിന്നുള്ളവ നഗോലി നജാഫ്ഗാർ വഴി വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ വഴി തിക്രിയിലേക്ക് മടങ്ങും. ഗാസിപൂരിൽ നിന്നുള്ള റാലി 56 ഫുഡ് റോഡിലൂടെ കുണ്ഡ്ലി ഗാസിയാബാദ് പാൽവാൽ എക്സ്പ്രസ് ഹൈവേ വഴി മടങ്ങും.ഒരു ട്രാക്ടറിൽ പരമാവധി അഞ്ചുപേരുണ്ടാകും. റാലി പൂർത്തിയാക്കാൻ 48 മണിക്കൂർ വരെ സമമെടുക്കും. ബാക്കി കർഷകർ സമരസ്ഥലങ്ങളിൽ തുടരും. ട്രാക്ടറുകളുമായി ബന്ധിപ്പിച്ച ട്രോളികൾ ഡൽഹി അതിർത്തിയിലിട്ട് ട്രാക്ടറുകൾ മാത്രമായിരിക്കും റാലിക്കെത്തിക്കുക.റാലിക്ക് ശേഷവും സമരം ശക്തമായി തുടരുമെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ പലവഴിക്ക് നടക്കുന്നുണ്ട്. കർഷക സംഘടനകളിൽ നിന്നു ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ അല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നും രാജേവാൾ പറഞ്ഞു.
English summary
As many as 2.5 lakh tractors will line up for farmers’ Kisan Parade in Delhi tomorrow against agricultural laws.