കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അനുശ്രീ ആത്മഹത്യ ചെയ്തത് പരീക്ഷയിൽ പ്രതീക്ഷിച്ചതു പോലെ എഴുതാൻ കഴിയാത്തതിലുള്ള മനോവിഷമത്തിലെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പയ്യോളി അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തൻപുരയിൽ ജയ ദാസന്റെ മകൾ അനുശ്രീ (15) തൂങ്ങി മരിച്ചത്. ഇന്നു നടന്ന ഫിസിക്സ് പരീക്ഷയും നേരത്തേ നടന്ന കണക്ക് പരീക്ഷയും പ്രയാസകരമായിരുന്നെന്ന് അനുശ്രീ പറഞ്ഞിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ, വ്യാഴാഴ്ച നടന്ന ഫിസിക്സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ മുകൾനിലയിലെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. വിളിച്ചിട്ടും വിളി കേൾക്കാതായപ്പോൾ അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് ജനലിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ: ഷീജ, സഹോദരി: അനഘ