ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്ഐയുടെയും മറ്റ് ഇടത് സംഘടനകളുടെയും വിദ്യാര്‍ഥി യൂണിയന്റെയും പരാതിയന്മേലാണ് നടപടി.
സ്വന്തം ഇഷ്ടമനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കാവുന്ന ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് എബിവിപിയാണ് ആക്രമണത്തിനു തുടക്കമിട്ടതെന്നു ഇടതു വിദ്യാര്‍ഥിസംഘടനകള്‍ ആരോപിച്ചു. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
എബിവിപി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുന്നതിന്റെയും വിദ്യാര്‍ഥികളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ടെന്ന് ഇടതു വിദ്യാർഥി സംഘടകൾ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദര്‍ശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലില്‍ അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.
അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുവായുള്ള നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ ഒഴിവാക്കാനും അവര്‍ മെസ് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഇടതുപക്ഷം ആരോപിച്ചു.
കാന്റീൻ മെനുവില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉണ്ട്, വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാന്‍ അനുവാദമുണ്ടെന്നും ഇടത് വിദ്യാര്‍ഥികള്‍ പറഞ്ഞു.
എന്നാൽ, രാമനവമി പൂജയ്ക്കിടെ ഹോസ്റ്റലില്‍ ആരാധന നടത്തുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞുവെന്നാണ് എബിവിപിയുടെ ആരോപണം.