ആളില്ലാത്ത വീട്ടിൽ മോഷണം നടത്താനെത്തിയ കള്ളൻ കിണറ്റിൽവീണു

0

കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷണം നടത്താനെത്തിയ കള്ളൻ കിണറ്റിൽവീണു. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ് ഇയാളെ കരയ്ക്ക് കയറ്റി പൊലീസിന് കൈമാറിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ണ് കിണറ്റിൽ വീണതിന് പിന്നാലെ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീർ മോഷണത്തിനെത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ ഇവിടേക്ക് വന്നത്. സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് കിണറ്റിൽ വീണത്.

പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളനും പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. ഇതോടെ കിണറ്റിൽനിന്ന് നിലവിളി ഉയർന്നു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് കിണറ്റിൽ ഒരാളെ കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ച് ഇയാളെ കരയ്ക്ക് കയറ്റുകയായിരുന്നു.

30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷൻ അതിർത്തികളിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷെമീർ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here