കറാച്ചി: പാകിസ്താനിലെ ഭീകരാക്രമണത്തിൽ ഒരു മരണം. കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കറാച്ചിയിലെ സാദാർ വ്യാപാര മേഖലയിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാ ണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കറാച്ചിയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ സ്‌ഫോടത്തിന് ശേഷം രണ്ടാഴ്ചയ്‌ക്കുള്ളിലാണ് അതേ നഗരത്തിൽ വീണ്ടും സ്‌ഫോടനം നടന്നിരിക്കുന്നത്. അന്ന് സ്‌ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്.
സ്‌ഫോടനത്തെ തുടർന്ന് ബയറിംഗുകളിലെ ബോളുകൾ അതിശക്തമായി മനുഷ്യരുടെ ശരീരത്തിലേക്ക് തുളച്ചുകയറിയെന്നാണ് കണ്ടെത്തൽ. ഇരുമ്പുചീളുകൾ തുളച്ചുകയറിയുമേറ്റ പരിക്കുകൾ ഏറെ ഗുരുതരമാണെന്നും ജിന്ന മെഡിക്കൽ സെന്റർ മേധാവി അറിയിച്ചു.
സ്‌ഫോടനത്തെ തുടർന്ന് മാർക്കറ്റ് പരിസരത്തെ നിരവധി കാറുകളും വാഹനങ്ങളും തകർന്നു. ഒപ്പം സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചതായും പോലീസ് മേധാവി ഷാർജ്ജീൽ ഖറാൽ അറിയിച്ചു. ഒരു സൈക്കിളിന്റെ കരിയറിലാണ് ബോംബ് വച്ചിരുന്നത്. ടൈമർ ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചിരിക്കുന്നതെന്നും പ്രാദേശിക വസ്തുക്കളടങ്ങുന്ന രണ്ടര കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.