മൂന്നാർ ∙ പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ (16) അതേ സ്കൂളിലെ വിദ്യാർഥി (17) വീടിനു മുന്നിലെത്തി വെട്ടിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മൂന്നാർ കണ്ണൻ ദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റ് സെവൻമല ഫാക്ടറി ഡിവിഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പെൺകുട്ടി സ്കൂൾ ബസിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടന്നുപോകുമ്പോൾ സമീപം കാത്തുനിന്നാണ് ആക്രമിച്ചത്.
ഇരുവരും ഒരേ സ്കൂളിൽ പ്ലസ്ടുവിന് രണ്ടു ഡിവിഷനുകളിലാണ് പഠിക്കുന്നത്. പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് കുനിച്ചു നിർത്തിയ ശേഷം കത്തി കൊണ്ട് പിൻകഴുത്തിൽ വെട്ടുകയായിരുന്നെന്ന് മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ് പറഞ്ഞു.
തടയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ കയ്യിലും വെട്ടേറ്റു. തുടർന്നാണ് വിദ്യാർഥി സ്വന്തം കഴുത്തിൽ മുറിവേൽപിച്ചത്.വിവരമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോൾ സമീപത്തെ അരുവിയിൽ രക്തം വാർന്നു കിടക്കുകയായിരുന്നു ആൺകുട്ടി.
പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻതന്നെ ടാറ്റാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനെത്തുടർന്ന് ഇരുവരെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.