മംഗലുരുവിലെ കോളജിൽ വനിതാ അധ്യാപികയെ മോശമായി ചിത്രീകരിച്ചു ചുമരെഴുത്തുകൾ നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകൾ എഴുതി ചുവരിൽ പതിച്ചതിന് സഹപ്രവർത്തകരായ അധ്യാപകരെയും കോളജ് വക്താവിനെയുമാണ് അറസ്റ്റ് ചെയ്തത്. പ്രകാശ് ഷേണായ്, പ്രദീപ് പൂജാരെ, താരാനാഥ് ബിഎസ് ഷെട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലര വർഷമായി മംഗലുരുവിലെ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് നടപടി. 2021നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ ചിത്രം ഇന്റർനെറ്റിൽ നിന്നും എടുത്ത് കോളജിലെ ആധ്യാപകർക്കും മറ്റു പലർക്കും യുവതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകൾ അയച്ചു.
അധ്യാപിക സെക്സ്‌വർക്ക് ചെയ്യുന്നയാളാണെന്നു പറഞ്ഞ് ഫോൺനമ്പരും ചിത്രവും അടക്കം ഉപയോഗിച്ചായിരുന്നു കത്തുകൾ അയച്ചത്. മാത്രമല്ല, പരാതിക്കാരിയുടെ ഫോൺ നമ്പരും ഇമെയിൽ ഐഡിയും വിവിധ പ്രദേശങ്ങളിലെ പബ്ലിക് ടോയ്‌ലറ്റുകളില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് നിരവധിപേർ ഇവരെ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങി. ഇതേ തുടർന്നാണ് ഇവർ പരാതിയുമായി എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതികൾ അധ്യാപികയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ ബന്ധുക്കൾക്കും ഇവർ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകൾ അയച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായി യുവതിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇങ്ങനെ: ‘2022 ഫെബ്രുവരി എട്ടിനും പതിനെട്ടിനും ഇടയ്ക്ക് 800ൽ അധികം കോളുകളാണ് 800ൽ അധികം കോളുകളാണ് എനിക്കു വന്നത്. വിളിച്ചു ശല്യം ചെയ്തവരിൽ പലരും എന്റെ കുഞ്ഞിനെയും വീട്ടുകാരെയും വരെ ഭീഷണിപ്പെടുത്തി. ഇതിനു പിറകിൽ ജോലി സംബന്ധമായ വൈരാഗ്യമാണ്.’ സംഭവത്തിൽ തുടരന്വേഷത്തിനും ഉത്തരവിട്ടു