സംസ്ഥാന പൊലീസിലെ 23 എസ്‌പി.മാർക്ക് ഐ.പി.എസ്. നൽകാൻ യുപിഎസ് സി തീരുമാനം. വിരമിച്ച 11 എസ്‌പി.മാർക്ക് ഉൾപ്പെടെയാണ് ഐപിഎസ് യോഗ്യത നേടിയത്. കഴിഞ്ഞദിവസം നടന്ന യു.പി.എസ്.സി. സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് 2019, 2020 വർഷത്തെ കേരളത്തിന്റെ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും.
വിരമിച്ച ഉദ്യോഗസ്ഥർക്ക് ഐ.പി.എസ്. ലഭിക്കുന്നതോടെ അവർക്ക് തിരകെ ജോലിയിൽ പ്രവേശിച്ച് 60 വയസ്സുവരെ തുടരാം. ഐ.പി.എസ്. അനുവദിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് പൊലീസിൽ അഴിച്ചുപണിയുമുണ്ടാകും.
നിലവിൽ സർവീസിലുള്ള എസ്‌പി.മാരായ വി.കെ. പ്രശാന്തൻ കാണി(ക്രൈംബ്രാഞ്ച്, ആലപ്പുഴ), കെ.എം. സാബു മാത്യു (ക്രൈംബ്രാഞ്ച്, കോട്ടയം), കെ.എസ്. സുദർശൻ (ക്രൈംബ്രാഞ്ച്, തൃശ്ശൂർ), ഷാജി സുഗുണൻ (ഡയറക്ടർ, വനിതാകമ്മിഷൻ), ജെ. കിഷോർ കുമാർ (എസ്.സി.ആർ.ബി.), വി എസ്. അജി (എ.ഐ.ജി, പി.ജി.), ആർ. ജയശങ്കർ (വിജിലൻസ് തിരുവനന്തപുരം), കെ.ഇ. ബൈജു (വിജിലൻസ്, എസ്‌ഐ.യു. ഒന്ന്, തിരുവനന്തപുരം), വി. സുനിൽകുമാർ (വിജിലൻസ് ഓഫീസർ, സിവിൽ സപ്ലൈസ്), കെ.കെ. അജി( ക്രൈംബ്രാഞ്ച് തിരുവനന്തപുരം), പി.സി. സജീവൻ (വിജിലൻസ്, കോഴിക്കോട്), എൻ. രാജേഷ് (കെ.പി.എസ്.സി.), വിരമിച്ച ഉദ്യോഗസ്ഥരായ വി. അജിത്, കെ.എസ്. ഗോപകുമാർ, പി. ബിജോയ്, സുനീഷ് കുമാർ, കെ.വി. വിജയൻ, എൻ. അബ്ദുൽ റഷീദ്, വി എം. സന്ദീപ്, എ.എസ്. രാജു, കെ.എൽ. ജോൺകുട്ടി, റജി ജേക്കബ്, ആർ. മഹേഷ് എന്നിവർക്ക് ഐ.പി.എസ്. നൽകാനാണ് തീരുമാനം.
2018-ൽ ഒമ്പതുപേർക്കാണ് സംസ്ഥാനപൊലീസിൽനിന്ന് ഐ.പി.എസ്. നൽകിയത്. അതിനുപിന്നാലെ 2019, 2020 ബാച്ചിന്റെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു. എന്നാൽ, യു.പി.എസ്.സി. സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നതിനുമുമ്പായി 11 പേർ വിരമിച്ചു.
2019, 2020 വർഷങ്ങളിൽ ജോലിചെയ്യുകയും ആ വർഷം വിരമിക്കുകയുംചെയ്ത ഏതാനും ഉദ്യോഗസ്ഥർ, വിരമിച്ചതിന്റെ പേരിൽ തങ്ങളെ ഐ.പി.എസ്. ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കരുതെന്നുകാട്ടി അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവ് നേടി.