ജൂനിയർ വനിതാ ഹോക്കി താരത്തെ പീഡിപ്പിച്ച് പരിശീലകൻ. ഉത്തരാഖണ്ഡിൽ 38-ാം ദേശീയ ഗെയിംസ് നടക്കാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാനു അഗർവാളാണ് പിടിയിലായത്. ഇയാളുടെ പരിശീലക സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. സംഭവം വളരെ ഗൗരവമുള്ളതാണെന്ന് ഹരിദ്വാറിലെ ജില്ലാ സ്‌പോർട്‌സ് ഓഫീസർ ശബാലി ഗുരുംഗസ് പറഞ്ഞു.
അതിജീവിതയുടെ പിതാവ് നൽകിയ പരാതിയിൽ സിദ്കുൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഹരിദ്വാറിലെ സീനിയർ പൊലീസ് സൂപ്രണ്ട് പ്രമോദ് സിംഗ് പറഞ്ഞു.വനിതാ ഹോക്കി താരത്തെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി.
ഇതടക്കമുള്ള അന്വേഷണ റിപ്പോർട്ട് സിഒയ്‌ക്ക് സമർപ്പിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.