പത്തനംതിട്ട: ശബരിമല ശാസ്താവിന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് വ്യവസായി. തെലങ്കാന സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് കാണിക്ക സമർപ്പിച്ചത്. 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളുമാണ് കാണിക്കയായി ശ്രീകോവിലിന് മുന്നിൽ അർപ്പിച്ചത്.
മകൻ അഖിൽ രാജിന് എംബിബിഎസിൽ അഡ്മിഷൻ കിട്ടുന്നതിന് വേണ്ടിയാണ് അയ്യപ്പന് വഴിപാട് നേർന്നത്. ഗാന്ധി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിൽ. മകന്റെ ഭാവിക്ക് വേണ്ടി താനും ഭാര്യയും നേർന്ന കാണിക്കയാണ് ഇതെന്ന് രമേശ് പ്രതികരിച്ചു.
രമേശും സുഹൃത്തുക്കളും ഉൾപ്പെടെ ഒമ്പതംഗ സംഘമാണ് ശബരിമല സന്നിധാനത്തെത്തിയത്. പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിക്കെട്ടുമേന്തി രമേശും കൂട്ടരും മല ചവിട്ടിയത്. മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി ശ്രീകോവിലിന് മുന്നിൽവച്ച് കാണിക്ക ഏറ്റുവാങ്ങി.