തിരുവനന്തപുരം: രണ്ടര വയസുകാരിയെ മർദിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചറെ സസ്പെൻഡ് ചെയ്തു. താങ്ങിമൂട് സ്വദേശി ബിന്ദുവിനെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
വെമ്പായം നരിക്കലിലുള്ള അങ്കണവാടിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്. നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയൂരി കുഞ്ഞിന്റെ കൈയിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ടായിരുന്നു. പിന്നാലെ ബിന്ദുവിനെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനും വട്ടപ്പാറ പൊലീസിനും പരാതി നൽകിയിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കുട്ടിയെ താൻ അടിച്ചില്ലെന്നും മറ്റൊരു കുട്ടി തല്ലിയെന്നുമായിരുന്നു ടീച്ചറുടെ വാദം.