കണ്ടുകെട്ടിയ സ്വത്തുക്കൾ എന്റെതല്ല; വ്യക്തമാക്കി ധന്യ മേരി വർഗീസ്

0

ഫ്ളാറ്റ് തട്ടിപ്പ് കേസിൽ കണ്ടുകെട്ടിയ സ്വത്ത് തന്റേതല്ലെന്ന് വ്യക്തമാക്കി നടി ധന്യ മേരി വർഗീസ്. സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി തന്റെ പേര് അനാവശ്യമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് എന്ന് ധന്യ പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തിയോ അല്ല താനെന്നും ധന്യ കൂട്ടിച്ചേർത്തു. ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും നടി പറയുന്നു.

ധന്യ മേരി വർഗീസിന്റെ കുറിപ്പ്

സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സംബന്ധിച്ചുള്ള ഇഡി കൊച്ചിയുടെ 29-11-2024 പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, എന്റെ പേര് അനാവശ്യമായി ഈ വിഷയത്തിൽ ചേർത്തിരിക്കുകയാണെന്നു വ്യക്തമാക്കേണ്ട സമയമാണിത്. ആ പ്രസ്താവനയിൽ വ്യക്തതയുടെ അഭാവം കാരണം, എന്റെ പേര് തെറ്റായി കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നു പ്രചരിക്കുകയുണ്ടായി. ഞാൻ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ, ഓഹരിയുടമ, അല്ലെങ്കിൽ ഏതെങ്കിലും രേഖകളിൽ ഒപ്പിടാൻ അർഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാർഥ്യം.

പ്രസ്തുത പ്രസ്താവനയിൽ 180 ദിവസത്തേക്ക് കമ്പനിയുമായി ബന്ധപ്പെട്ട മൂന്നു സ്വത്തുക്കൾ താത്ക്കാലികമായി സീൽ ചെയ്തിരിക്കുന്നുവെന്ന് പ്രസ്താവിക്കപ്പെടുന്നു. ഇതിനെ കുറിച്ചുള്ള യഥാർത്ഥ സ്ഥിതി ചുവടെ വ്യക്തമാക്കുന്നു:

1.സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് എന്ന കമ്പനി ഉടമസ്ഥതയിലുള്ള കരകുളത്തുള്ള വസ്തു

2. സാംസൺ ആൻഡ് സൺസ് കമ്പനിയുടെ ഭൂമിയുടെ അവകാശം ഉന്നയിച്ചിട്ടുള്ള മോഹന്‍കുമാര്‍ എന്ന വ്യക്തിയുടെ പേരിൽ ഉള്ള വസ്തു

3. എന്റെ ഭർത്താവിന്റെ സഹോദരൻ സാമുവൽ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റ്.

ഈ മൂന്നു സ്വത്തുക്കളും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. എനിക്കതിൽ യാതൊരു അവകാശവുമില്ലാത്തതാകുന്നു.

സീൽ ചെയ്ത സ്വത്തുക്കളുടെ വിശദമായ പട്ടിക കമ്പനിക്കു നൽകിയ നോട്ടീസിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, പൊതുപ്രസ്താവനയിൽ അല്ല. ആയതിനാൽ, ചില മാധ്യമങ്ങൾ ഇതിനെ തെറ്റായി മനസിലാക്കി എന്റെ സ്വത്തുക്കൾ സീൽ ചെയ്തുവെന്ന വാർത്ത പ്രസിദ്ധീകരിച്ചു. ഇത് മുൻനിരയിലുള്ള വാർത്താ ഏജൻസികൾ എന്തുകൊണ്ട് സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്ന് ഞാന്‍ ചിന്തിക്കുന്നു. ഈ തെറ്റായ പ്രചരണം എന്റെ പേരിൽ അനാവശ്യമായി കുറ്റം ചുമത്താനും എനിക്ക് എന്റെ സത്യസന്ധത തെളിയിക്കാൻ തടസ്സം സൃഷ്ടിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസിലാക്കുന്നു.

ഇതിന് മറുപടി നൽകുന്നതിനായി, ഞാൻ നിയമ നടപടികൾ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയോടെ വിശദമായ പുനഃപ്രസിദ്ധീകരണം നൽകാൻ ഇഡിയോട് അപേക്ഷിക്കുന്നതുമാണ്. ഈ അവസ്ഥയിൽ എന്റെ പക്കൽ വന്നുനിന്ന് സത്യാവസ്ഥ അറിയാൻ ശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. നന്ദി, ധന്യ മേരി വർഗീസ്.

Leave a Reply