പുരുഷന്മാരുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പരിശീലക ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടൂർണമെന്റായിരുന്നു ഇത്. പരിശീലക കുപ്പായത്തിൽ മലയാളി താരത്തിന്റെ മിന്നും തുടക്കവുമായി ജൂനിയർ ഏഷ്യാ കപ്പ്.
ഹാട്രിക് ഉൾപ്പടെ പാകിസ്താൻ വലയിൽ നാലു ഗോളുകൾ നിറച്ച അരയ്ജീത് സിംഗ് ഹുൻഡാലാണ് ഇന്ത്യൻ നിരയുടെ നട്ടെല്ലായത്.4,8,47,54 മിനിട്ടുകളിലായിരുന്നു ഹുൻഡാലിന്റെ ഗോളുകൾ. ദിൽരാജ് സിംഗാണ് ഒരു ഗോൾ നേടിയത്. പാകിസ്താന് വേണ്ടി സൂഫിയാൻ ഇരട്ട ഗോളുകൾ നേടി. ഹനാൻ ഷാഹിദിൻ്റേതാണ് മൂന്നാം ഗോൾ. മലേഷ്യയെ 3-1 ന് തകർത്താണ് ഇന്ത്യ സെമിയിൽ കയറിയത്.