ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ നവീകരണത്തിനൊരുങ്ങുന്നു. കൊച്ചിൻ ഷിപ്യാർഡിലായിരിക്കും പുനർ നിർമാണം നടക്കുക. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവച്ചു. 1,207 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്.
ഐഎൻഎസ് വിക്രമാദിത്യയിൽ ഷോർട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിംഗ് എന്നിവ സജ്ജമാക്കുന്നതിനായാണ് കരാർ. ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് പദ്ധതി. അറ്റകുറ്റപ്പണികൾക്കുള്ള ഹബ്ബായി കൊച്ചിൻ ഷിപ്യാർഡിനെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും ഇത്. 50-ഓളം MSME-കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 3,500-ലധികം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണിത്.
2013 നവംബറിലാണ് ഐഎൻഎസ് വിക്രമാദിത്യ നാവികസേനയുടെ ഭാഗമായത്. ഇന്ത്യയുടെ സമുദ്രശക്തിയുടെ നിർണായക ഭാഗമാണ് വിമാനവാഹിനി കപ്പൽ. 284 മീറ്റർ നീളവും 10 മീറ്റർ ഡ്രാഫ്റ്റും ഉൾക്കൊള്ളുന്നതാണ് ഐഎൻഎസ് വിക്രമാദിത്യ. മിഗ്-29K ഫൈറ്റർ ജെറ്റുകളും വിവിധ ഹെലികോപ്റ്ററുകളും വഹിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്. ആൻ്റി-ഷിപ്പ് മിസൈലുകൾ, ഗെെഡഡ് ബോംബുകൾ, റോക്കറ്റുകൾ, എയർ-ടു-എയർ മിസൈലുകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.
1987-ൽ സോവിയറ്റ് നാവികസേനയ്‌ക്ക് വേണ്ടി ‘ബാക്കു’ എന്ന പേരിലാണ് ഐഎൻഎസ് വിക്രമാദിത്യ നിർമിച്ചത്. പിന്നീട് ‘അഡ്മിറൽ ഗോർഷ്കോവ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, 1996-ൽ ഡീകമ്മീഷൻ ചെയ്യുന്നതുവരെ റഷ്യൻ നാവികസേനയ്‌ക്ക് സേവനം നൽകി. 2013-ൽ ഐഎൻഎസ് വിക്രമാദിത്യയായി.