ജിദ്ദ: മലപ്പുറത്തുകാരൻ വിഘ്നേഷ് പുത്തൂർ ഐപിഎൽ ടീമിലേക്ക്. താരലേലത്തിലൂടെ 30 ലക്ഷത്തിനാണ് വിഗ്‌നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിലൂടെ മൂന്നു കേരള താരങ്ങൾ മാത്രമാണ് ടീമുകളില്‍ എത്തിയത്. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. എന്നിവരാണ് മറ്റു രണ്ടു പേർ. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.
വിഷ്ണുവും സച്ചിനും മുന്‍പും ഐപില്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ചൈനമാന്‍ ബൗളറായ വിഗ്‌നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സിലെ പ്രകടനം മികച്ചതായതോടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു. പത്തൊന്‍പതുകാരനായ വിഗ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം, ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാന്‍. അര്‍ഷ്ദീപ് സിംഗാണ് ലേലത്തില്‍ വിലയേറിയ ഫാസ്റ്റ് ബൗളര്‍. പതിനെട്ട് കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് അര്‍ഷ്ദീപിനെ നിലനിര്‍ത്തിയത്.
മുംബൈ ഇന്ത്യന്‍സ് 12.50 കോടിക്ക് ട്രെന്റ് ബോള്‍ട്ടിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 12.50 കോടിക്ക് ജോഷ് ഹെയ്‌സല്‍വുഡിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് 11.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെയും ആര്‍സിബി 10.75 കോടിക്ക് ഭുവനേശ്വര്‍ കുമാറിനെയും ഡല്‍ഹി 10.75 കോടിക്ക് ടി നടരാജനേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പത്തുകോടിക്ക് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്‌നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്‌നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).