ന്യൂഡൽഹി: കളിക്കളത്തിന് പുറത്തും അകത്തും വിജയത്തിന് സഹായിക്കുന്നത് തന്റെ ജീവിതാനുഭവങ്ങളും കഠിനാധ്വാനവുമാണെന് ഇന്ത്യൻ ക്രിക്കറ്റ് തരാം യശസ്വി ജയ്‌സ്വാൾ. 22 കാരനായ ജയ്‌സ്വാൾ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ മിന്നുന്ന സെഞ്ച്വറിയോടെ തന്റെ ക്ലാസ് വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ വിരാട് കോലിയും സെഞ്ച്വറി നേടിയിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ ജയ്‌സ്വാൾ നേടിയ 161 റൺസാണ് ഇന്ത്യയെ കൂറ്റൻ ലീഡിലേക്ക് നയിച്ചത്.
പതിനൊന്നാം വയസിൽ ഉത്തർപ്രദേശിലെ തന്റെ ഗ്രാമത്തിൽ നിന്നും മുംബൈയിലെ ആസാദ് മൈതാനിൽ പരിശീലനത്തിനായി എത്തുമ്പോൾ സ്വന്തമായി വീടോ നിത്യ ചെലവുകൾക്ക് പണമോ ജയ്‌സ്വാളിന്റെ പക്കലുണ്ടായിരുന്നില്ല. ഗ്രൗണ്ട് കീപ്പർമാരോടൊപ്പം അവരുടെ ടെന്റുകളിൽ അന്തിയുറങ്ങിയും ചിലവുകൾക്കുള്ള പണം കണ്ടെത്താൻ വഴിയോരത്ത് പാനിപൂരി വിറ്റുമാണ് താരം ഇന്ന് കാണുന്ന ജയ്‌സ്വാളിലെത്തി നിൽക്കുന്നത്.
തന്റെ ഈ അതിജീവനം തന്നെയാണ് കളിക്കളത്തിൽ ഏറ്റവുമധികം ആത്മവിശ്വാസം നൽകുന്നതെന്ന് ജയ്‌സ്വാൾ പറയുന്നു. “അതെനിക്ക് ഏതുസാഹചര്യത്തിൽ നിന്നും പുറത്തുവരാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നു. ഞാൻ ഇപ്പോഴും പോരാടാൻ ആഗ്രഹിക്കുന്നു. കളിക്കളത്തിലെ പോരാട്ടങ്ങളിൽ എനിക്ക് പങ്കെടുക്കണം, ആസ്വദിക്കണം, അതിൽ വിജയിക്കുകയും വേണം,” ഓസ്‌ട്രേലിയൻ ടെലിവിഷൻ അവതാരകൻ മാർക്ക് ഹൊവാർഡുമായുള്ള സംഭാഷണത്തിനിടെ ജയ്‌സ്വാൾ പറഞ്ഞു.