തിരുവനന്തപുരം: പി.എസ്.സി. നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി പി.സി. വിഷ്ണുനാഥ് എംഎല്‍എ രംഗത്ത്. പിൻവാതില്‍ നിയമനമാണ് നടക്കുന്നതെന്നും പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് പ്രതികരിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎല്‍.എ.
കേരളാ പോലീസില്‍ നിലവില്‍ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട് എന്നും സിപിഓ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിച്ചിട്ടില്ല എന്നും ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണെന്നും എംഎല്‍എ സഭയിൽ വ്യക്തമാക്കി.
‘വനിതാ കോണ്‍സ്റ്റബിള്‍മാരുടെ റാങ്ക് ലിസ്റ്റില്‍ 967 പേരുണ്ടായിരുന്നു. സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റില്‍ നിന്നും ഇതുവരെ ആർക്കും നിയമനം നല്‍കിയിട്ടില്ല. എസ്‌ഐ റാങ്ക് ലിസ്റ്റില്‍ 1038 പേരുണ്ട്. ഈ ലിസ്റ്റില്‍ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയില്‍ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പോലീസുകാർ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ചയും മൂന്ന് പോലീസുകാർ ആത്മഹത്യ ചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യവകുപ്പ് തള്ളി. നവകേരള സദസിനും കേരളീയത്തിനും സർക്കാരിന് ഫണ്ടുണ്ട്. തസ്തിക വർധിപ്പിക്കാൻ മാത്രം സർക്കാരിന് ഫണ്ടില്ല. മറ്റു വകുപ്പുകളിലും നിയമനം നടക്കുന്നില്ല’ എന്നും അദ്ദേഹം വിമർശിച്ചു.