ഹേമ കമ്മിറ്റി റിപ്പോർട്ട്; സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും

0

തിരുവനന്തപുരം:  ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

മുദ്രവെച്ച കവറില്‍ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിർദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മറ്റി രൂപവത്കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.

റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകള്‍, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.


ഹേമ കമ്മറ്റി റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടല്‍ വന്നത്.

കോടതി നിർദേശത്തില്‍ സർക്കാർ നിയമോപദേശം തേടിയിരുന്നു. റിപ്പോർട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

Leave a Reply