കീശയിൽനിന്ന് രസീത് ബുക്ക് ഒഴിയുമ്പോൾ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് എം വി ഗോവിന്ദൻ; ഇത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

0


കാസർകോട്: കീശയിൽനിന്ന് രസീത് ബുക്ക് ഒഴിയുമ്പോൾ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരന്തരം പാർട്ടി പിരിവെന്ന ഒരു സഖാവിന്റെ പരാതിക്കാണ് താൻ ഇങ്ങനെ മറുപടി നൽകിയതെന്നും അമ്പലത്തറയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവേ എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമാണത്തിനായി ഒക്ടോബർ 5,6 തീയതികളിൽ ബക്കറ്റ് പിരിവു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കീശയിൽനിന്നു രസീത് ബുക്ക് ഒഴിയുന്ന നേരമില്ലെന്നാണ് ഒരു സഖാവ് പരാതി പറഞ്ഞത്. എപ്പോഴാണോ കീശയിൽനിന്ന് രസീത് ബുക്ക് ഒഴിയുന്നത് അപ്പോൾ ഈ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്നാണു ഞാൻ മറുപടി നൽകിയത്. കാരണം, ഇതു ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്.

ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനമെന്നാണു മാധ്യമങ്ങളുടെ കണ്ടെത്തൽ. ഞങ്ങൾ സമ്മേളനം നടത്തുന്നതു തന്നെ വിമർശിക്കാനാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മുതലിങ്ങോട്ടുള്ളവരെയെല്ലാം വിമർശിക്കും. തൃശൂരിൽ 2019ൽ കിട്ടിയതിനെക്കാൾ 86,000 വോട്ടുകൾ യുഡിഎഫിന്റേതു ചോർന്നിട്ടാണ് 74,000 വോട്ടിന് ബിജെപി ജയിച്ചത്. എന്നിട്ട് ആടിനെ പട്ടിയാക്കുന്ന തിയറിയുമായി സിപിഎമ്മിനെതിരെ ഇറങ്ങുകയാണ്.

ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കണമോ എന്ന കാര്യത്തിലും പാർട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽചർച്ചകളിലെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ഇപ്പോൾ തന്നെ ചില അവതാരകരുടെ ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നില്ല. ഈ രീതി തുടർന്നാൽ ചർച്ചകളിലേക്കു പ്രതിനിധിയെ അയയ്ക്കണോ എന്നു ഗൗരവമായി ആലോചിക്കും. അഴിമതി അറിയിക്കാൻ പി.വി.അൻവർ എംഎൽഎ ഫോൺ നമ്പർ നൽകിയ നടപടിയിൽ കുഴപ്പമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Reply