ഐ ആം സോറി മോം… അമേരിക്കയിലെ സ്കൂളില്‍ നാലുപേരെ വെടിവച്ച് കൊല്ലുംമുന്‍പ് 14കാരൻ അമ്മയ്ക്ക് അയച്ച സന്ദേശം

0


യുഎസിലെ ജോര്‍ജിയയില്‍ രണ്ട് അധ്യപകരേയും രണ്ട് വിദ്യാര്‍ത്ഥികളേയും വെടിവച്ചു കൊല്ലുന്നതിന് മുന്‍പ് തന്റെ അമ്മയ്ക്ക് എന്നോട് ക്ഷമിക്കണം എന്ന സന്ദേശം അയച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ചാൾസ് പോലാമസ്. സന്ദേശം കിട്ടിയപ്പോള്‍ ദുരന്തം തടയാനുള്ള ശ്രമത്തില്‍ അവന്റെ അമ്മ സ്കൂളില്‍ എത്തിയിരുന്നു.

“കുട്ടിയുടെ സന്ദേശം ലഭിക്കുമ്പോള്‍ മകൾ മാഴ്സി ഗ്രേ എൻ്റെ വീട്ടിലായിരുന്നു. ദുരന്തം തടയാന്‍ സ്കൂളിലേക്ക് നിരന്തരം ഫോണ്‍ ചെയ്തു. ഹൈസ്കൂളിലെ കൗണ്‍സിലറെ അറിയിച്ചത് ഞാനാണ് . മകനെ ഉടനെ കണ്ടെത്താനും പരിശോധിക്കാനും പറഞ്ഞു. നാലുപേര്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ മകള്‍ സ്കൂളിലേക്കുള്ള യാത്രയില്‍ പാതിവഴി എത്തിയിരുന്നു. മകളുടെ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദുരന്തം തടയാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. സ്കൂളിലെ ഒരു ഉദ്യോഗസ്ഥന്‍ ക്ലാസ് റൂമിലേക്ക് പോയിരുന്നു.” – ചാൾസ് പറഞ്ഞു.

വെടിവയ്പ്പിനെ തുടര്‍ന്ന് പതിനാലുകാരന്‍ കോൾട്ട് ഗ്രേയും പിതാവും അവന്റെ പിതാവും ഇപ്പോള്‍ കൊലപാതകക്കുറ്റം നേരിടുകയാണ്. ക്രിസ്മസ് സമ്മാനമായി അവന്റെ പിതാവ് നല്‍കിയതാണ് ഷൂട്ടിംഗിന് ഉപയോഗിച്ച പിസ്റ്റള്‍ എന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചത്.

ബുധനാഴ്ചയാണ് സ്കൂളില്‍ വെടിവയ്പ്പ് ഉണ്ടായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചപ്പോള്‍ ഒന്‍പതുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിവച്ച കോൾട്ട് ഗ്രേ പോലീസ് കസ്റ്റഡിയിലാണ്. ക്ലാസില്‍ നിന്നും കുട്ടി ബാത്ത്റൂമിലേക്ക് പോവുകയാണ് എന്നാണ് അധ്യാപിക കരുതിയത്. കുട്ടി പോയപ്പോള്‍ ഡോര്‍ അടഞ്ഞു. അതിനാല്‍ അവന് തിരിച്ചു ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അടുത്ത ക്ലാസ് മുറിയിലാണ് വെടിവയ്പ്പ് നടത്തിയത്. വെടിയൊച്ച കേട്ട് കുട്ടികള്‍ ഡസ്കിന് പിന്നില്‍ ഭയന്ന് ഒളിച്ചതായി അധ്യാപിക പറഞ്ഞു.

കണക്കുകള്‍ പ്രകാരം ഈ വർഷം ഇതുവരെ യുഎസിൽ കുറഞ്ഞത് 385 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്. ഓരോ വെടിവയ്പ്പിലും നാലോ അധികമോ പേര്‍ മരിക്കുന്ന സംഭവങ്ങളെയാണ് കൂട്ടവെടിവയ്പ്പ് എന്ന് കണക്കാക്കുന്നത്.

Leave a Reply