ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമ നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. നടൻ നിവിൻ പോളിക്ക് എതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
എപ്പോഴും ഒരു ജെൻഡർ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാർക്ക് സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാൻ തന്നെ തക്കതായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അത്തരം സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങൾക്ക് മനസിലാകുന്നുണ്ടാകും. രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകും.
ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. പക്ഷേ നിവിൻ ചേട്ടന്റെ പോലെ നിരപരാധിയെന്ന് ഞാൻ വിശ്വസിക്കുന്ന കേസിലൊക്കെ വിഷമമുണ്ട്. ഞാനെന്നൊരു മനുഷ്യൻ, ഞാൻ ഹീറോയായി കാണുന്ന ഒരാൾ ഇരയായി എന്നറിഞ്ഞതിൽ വിഷമമുണ്ട്. മുൻപ് പറഞ്ഞതു പോലെ ഞാനും ഇരയായിട്ടുണ്ട്. അത് ഇപ്പോൾ പറയാൻ താല്പര്യമില്ല. ഇങ്ങനെ ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട്, നമ്മുക്ക് വിശ്വസിക്കാൻ പറ്റുന്നതിനുമപ്പുറം.
കിഷ്‌കിന്ധാ കാണ്ഡം ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലേക്ക്
ചിലരുടെ ദുഷ്പ്രവൃത്തി കാരണം മൊത്തത്തിൽ സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. പൊലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമുക്ക് വ്യക്തത തരേണ്ടത്. അനാവശ്യം പറയുന്നവരെ കായികപരമായി നേരിടണം എന്നാണ് എൻ്റെ അഭിപ്രായം. മലയാളത്തിൽ മാത്രമല്ല, മറ്റ് ഇൻഡസ്ട്രിയിലും ഇതിന്റെ നൂറ് മടങ്ങ് സംഭവിക്കുന്നുണ്ട്. സിനിമ മാത്രമല്ല, പല ഇൻഡസ്ട്രികളിലും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ട്”- ഗോകുൽ സുരേഷ് പറഞ്ഞു.