ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്കാണ് പ്രഖ്യാപനം എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. 2022 ലെ സിനിമകള്‍ക്കാണ് അവാര്‍ഡ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാളെ വൈകിട്ട് മൂന്ന് മണിക്കാണ് എത്തുക.
ഇത്തവണത്തെ ദേശിയ പുരസ്കാരം ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി മികച്ച നടനാവുമോ എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മികച്ച നടനുവേണ്ടി മത്സരിക്കുന്നത്. കന്നഡതാരം റിഷഭ് ഷെട്ടിയാണ് മമ്മൂട്ടിയുടെ എതിരാളി.അതിനിടെ സംസ്ഥാന പുരസ്കാരത്തിലും മമ്മൂട്ടിയുടെ പേരാണ് നിറഞ്ഞു നിൽക്കുന്നത്. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് മികച്ച നടനായി മത്സരിക്കുന്നത്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിന് ഉർവശിയും പാർവതിയുമാണ് മികച്ച നടിക്കുവേണ്ടി മത്സരരംഗത്തുള്ളത്. ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.