ആലപ്പുഴ: നിരന്തരമായി ചികിത്സാപ്പിഴവ് ആരോപണം നേരിടുന്ന സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോഗ്യ വകുപ്പിന്റെയും മന്ത്രിയുടെ ഓഫിസിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിൽ. ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നേരിട്ടു വിലയിരുത്തുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെയും മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനം നിരീക്ഷിക്കും.(medical malpractice; Alappuzha Medical College is now under the direct observation of the Health Department,)
കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് എച്ച് സലാം എംഎൽഎയും കലക്ടർ അലക്സ് വർഗീസും പങ്കെടുത്ത യോഗം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ നിർദേശിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം സൂപ്രണ്ടും പ്രിൻസിപ്പലും നിരീക്ഷിക്കണം, ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ ജോലി സമയത്ത് ആശുപത്രിയിലുണ്ടെന്ന് ഉറപ്പാക്കണം, ജീവനക്കാർ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
കിടപ്പുരോഗികളുടെ അവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കണം. ആശുപത്രി വികസന സമിതി യോഗം ഒരാഴ്ചയ്ക്കുള്ളിൽ ചേരാനും യോഗത്തിൽ തീരുമാനിച്ചു.