പത്തനംതിട്ട: മുൻ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി). ഭരണാധികാരിയുടെ ഏകാധിപത്യം അപകടകരമാണ്. വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി.(‘A wretched creature then,an informer today… But the emperor is naked and immature’,)
ചക്രവർത്തി നഗ്നനെങ്കിൽ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുൾക്കൊണ്ടു തിരുത്തുന്നതിനു പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നു കെസിസി പ്രസ്താവനയിൽ പറയുന്നു.
പണ്ട് നികൃഷ്ട ജീവി എന്നു ഒരു പുരോഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷിയെന്നു മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ, വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നു മനസിലാക്കാം. കേരളത്തിൽ സാധാരണക്കാരനു ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്കു ക്രൈസ്തവ സമൂഹത്തോടു സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകൾ ഉൾപ്പെടെ കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടപടിയായിട്ടില്ല. അതിനാൽ തെറ്റു തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിലുണ്ട്.
കത്തോലിക്ക സഭ ഒഴികെയുള്ള എപ്പിസ്കോപ്പൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് കെസിസി. യാക്കോബായ, ഓർത്തഡോക്സ്, സിഎസ്ഐ, മാർത്തോമ, ബിലീവേഴ്സ്, തൊഴിയൂർ സഭകളാണ് കെസിസിയിലുള്ളത്.