തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹര്യത്തിൽ നാളെ (മെയ് 30) സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താനിരുന്ന പ്രവേശനോത്സവം മാറ്റിവെച്ചാതായി വനിത ശിശുക്ഷേമ വകുപ്പ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വേനലവധി കഴിഞ്ഞ് കുട്ടികൾ അങ്കണവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം.
24 മണിക്കൂറിനുള്ളിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇന്ന് പെയ്‌ത അതിശക്തമായ മഴയിൽ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും പലയിടങ്ങളിൽ വെള്ളം കയറി. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്.