തിരുവനന്തപുരം: കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിനുകൾ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും ലാഭത്തിലാണ് എന്നതാണ് കേരളത്തിന് വന്ദേ മെട്രോ ട്രെയിൻ അനുവദിക്കാൻ റയിൽവെയെ പ്രേരിപ്പിക്കുന്നത്. എറണാകുളം- കോഴിക്കോട്, തിരുവനന്തപുരം – എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം- കോയമ്പത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെൽവേലി, കൊല്ലം – തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്പൂർ – മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണ് കേരളത്തിലെ വന്ദേ മെട്രോ സർവീസുകൾ. അടുത്ത മാസം പരീക്ഷണ ഓട്ടം കഴിഞ്ഞാലുടൻ സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന.
എല്ലാ പ്രധാന സ്റ്റോപ്പിലും നിർത്തുന്ന എ.സി ട്രെയിനാണ് വന്ദേ മെട്രോ. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം. കുറഞ്ഞ നിരക്കുൾപ്പെടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന്റെ നിരക്കാവാനാണ് സാദ്ധ്യത. രാജ്യത്തെ ആദ്യ വന്ദേ മെേട്രാ ട്രെയിൻ ചെന്നൈയിൽനിന്ന് തിരുപ്പതിയിലേക്കായിരിക്കും ഓടിക്കുകയെന്നാണ് അധികൃതർ നൽകുന്ന സൂചന.
ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 12 കോച്ചുള്ളതാണ് വന്ദേ മെട്രോ ട്രെയിൻ. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന മെമുവിന്റെ പരിഷ്കരിച്ച രൂപമാണിത്. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും വന്ദേ മെട്രോ ട്രെയിൻ ഓടിക്കുക. ശീതീകരിച്ച മെട്രോ ട്രെയിനിന്റെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകർഷണങ്ങളായിരിക്കും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേയും മൊബൈൽ ചാർജിങ് പ്ലഗുകളുമുണ്ടാകും. ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
സി.സി.ടി.വി.ക്യാമറകൾ, എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകൾ, മികച്ച ശൗചാലയങ്ങൾ എന്നിവയും പ്രത്യേകതകളാണ്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ടാകും. 10 കോടിയാണ് ഒരു കോച്ചിന് നിർമ്മാണച്ചെലവ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക. പരമാവധി 250 കിലോമീറ്റർ ദൂരം കണക്കാക്കിയാണ് സർവ്വീസ്.
